മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

സോളമനെ പിതാവിന്റെ സ്ഥാനത്ത് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നുവെന്നു കേട്ട് ടയിര്‍ രാജാവായ ഹീരാം അവന്റെ അടുത്തേക്ക് ദൂതന്‍മാരെ അയച്ചു. ഹീരാം എന്നും ദാവിദുമായി മൈത്രിയിലായിരുന്നു.

സോളമന്‍ ഹീരാമിന് ഒരു സന്‌ദേശമയച്ചു:

എന്റെ പിതാവായ ദാവീദിനു തന്റെ ദൈവമായ കര്‍ത്താവിന് ഒരു ആലയം പണിയാന്‍ കഴിഞ്ഞില്ലെന്നു നിനക്കറിയാമല്ലോ. ചുറ്റുമുള്ള ശത്രുക്കളെ കര്‍ത്താവ് അവനു കീഴ്‌പ്പെടുത്തുന്നതു വരെ അവനു തുടര്‍ച്ചയായി യുദ്ധം ചെയ്യേണ്ടിവന്നു.

എന്നാല്‍, എനിക്കു പ്രതിയോഗിയില്ല; ദൗര്‍ഭാഗ്യവുമില്ല. എന്റെ ദൈവമായ കര്‍ത്താവ് എനിക്ക് എല്ലാത്തരത്തിലും സമാധാനം നല്‍കിയിരിക്കുന്നു.

എന്റെ പിതാവായ ദാവീദിനോടു കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ട്: നിനക്കു പകരം സിംഹാസനത്തില്‍ ഞാന്‍ അവരോധിക്കുന്ന നിന്റെ മകന്‍ എന്റെ നാമത്തിന് ഒരു ആലയം പണിയും. അതനുസരിച്ച് എന്റെ ദൈവമായ കര്‍ത്താവിന് ആലയം നിര്‍മിക്കണമെന്ന് ഞാന്‍ ഉദ്‌ദേശിക്കുന്നു.

ആകയാല്‍, ലബനോനില്‍ നിന്ന് എനിക്കായി ദേവദാരു മുറിക്കാന്‍ ആജ്ഞ നല്‍കിയാലും. എന്റെ ജോലിക്കാരും നിന്റെ ജോലിക്കാരോടുകൂടെ ഉണ്ടായിരിക്കും. അവര്‍ക്കു നീ നിശ്ചയിക്കുന്ന കൂലി ഞാന്‍ തരാം. സീദോന്യരെപ്പോലെ മരം മുറിക്കാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്നു നിനക്കറിയാമല്ലോ.

സോളമന്റെ വാക്കു കേട്ടപ്പോള്‍ ഹീരാം അതീവ സന്തുഷ്ടനായി പറഞ്ഞു: ഈ മഹത്തായ ജനത്തെ ഭരിക്കാന്‍ ജ്ഞാനിയായ ഒരു മകനെ ദാവീദിനു നല്‍കിയ കര്‍ത്താവു വാഴ്ത്തപ്പെടട്ടെ!

ഹീരാം ദൂതന്‍മുഖേന സോളമനെ അറിയിച്ചു: നിന്റെ സന്‌ദേശം കിട്ടി. ദേവദാരുവിന്റെയും സരളമരത്തിന്റെയും കാര്യം നിന്റെ ആഗ്രഹം പോലെ ചെയ്യാം.

എന്റെ ജോലിക്കാര്‍ ലബനോനില്‍നിന്ന് തടി കടലിലേക്ക് ഇറക്കും. പിന്നീടു ചങ്ങാടങ്ങളാക്കി നീ പറയുന്ന സ്ഥലത്തേക്ക് അയച്ചുതരാം. കരയ്ക്കടുക്കുമ്പോള്‍ നീ അവ ഏറ്റുവാങ്ങണം. എന്റെ കുടുംബത്തിനാവശ്യമായ ഭക്ഷണ സാധനങ്ങള്‍ നീ നല്‍കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

സോളമന് ആവശ്യമായ ദേവദാരുവും സരളമരവും ഹീരാം നല്‍കി.

ഹീരാമിന്റെ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി സോളമന്‍ ഇരുപതിനായിരം കോര്‍ ഗോതമ്പും ആട്ടിയെടുത്ത ഇരുപതിനായിരം കോര്‍ എണ്ണയും കൊടുത്തു. ആണ്ടുതോറും ഹീരാമിന് ഇവ കൊടുത്തുകൊണ്ടിരുന്നു.

കര്‍ത്താവ് വാഗ്ദാനപ്രകാരം സോളമനു ജ്ഞാനം നല്‍കി. ഹീരാമും സോളമനും സമാധാനത്തില്‍ കഴിഞ്ഞുകൂടുകയും, ഇരുവരും ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്തു.

സോളമന്‍രാജാവ് ഇസ്രായേലിന്റെ എല്ലാഭാഗത്തുംനിന്ന് അടിമവേലയ്ക്ക് ആളെ എടുത്തു. മുപ്പതിനായിരം പേരാണ് ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടത്.

മാസംതോറും പതിനായിരം പേരെ വീതം ലബനോനിലെക്ക് അയച്ചുകൊണ്ടിരുന്നു. അവര്‍ ഒരു മാസം ലബനോനിലാണെങ്കില്‍ രണ്ടു മാസം തങ്ങളുടെ വീടുകളിലായിരിക്കും. അദോണിറാമിനായിരുന്നു ഇവരുടെ മേല്‍നോട്ടം.

ചുമടെടുക്കാന്‍ എഴുപതിനായിരവും മലയില്‍ കല്ലുവെട്ടാന്‍ എണ്‍പതിനായിരവും ആളുകള്‍ ഉണ്ടായിരുന്നു.

ജോലിക്കാരുടെ മേല്‍നോട്ടം വഹിച്ചിരുന്ന മൂവായിരത്തിമൂന്നൂറ് ആളുകള്‍ക്കു പുറമേ ആയിരുന്നു ഇവര്‍.

രാജാവിന്റെ കല്‍പനയനുസരിച്ച്, അവര്‍ ദേവാലയത്തിന്റെ അടിത്തറപണിയാന്‍ വിശേഷപ്പെട്ട വലിയ കല്ലുകള്‍ കൊണ്ടുവന്നു ചെത്തി ശരിപ്പെടുത്തി.

സോളമന്റെയും, ഹീരാമിന്റെയും ശില്‍പികളും ഗേബാല്‍കാരും ചേര്‍ന്ന് അവ ചെത്തിമിനുക്കുകയും ദേവാലയം പണിയാനുള്ള കല്ലും മരവും തയ്യാറാക്കുകയും ചെയ്തു.