മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

യഹോഷാഫാത്ത് പിതാക്കന്‍മാരോടു ചേര്‍ന്നു. അവരോടുകൂടെ ദാവീദിന്റെ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു; മകന്‍ യഹോറാം രാജ്യഭാരം ഏറ്റു.

യൂദാ രാജാവായിരുന്ന യഹോഷാഫാത്തിന്റെ പുത്രന്‍മാരായ അവന്റെ സഹോദരന്‍മാര്‍: അസറിയാ, യഹിയേല്‍, സഖറിയാ, അസറിയാ, മിഖായേല്‍, ഷെഫാത്തിയാ.

അവരുടെ പിതാവ് ധാരാളം പൊന്നും വെള്ളിയും അമൂല്യവസ്തുക്കളും അവര്‍ക്കു സമ്മാനമായി നല്‍കി. കൂടാതെ, യൂദായിലെ സുരക്ഷിത നഗരങ്ങളും കൊടുത്തു. ആദ്യജാതനായിരുന്നതിനാല്‍ , രാജസ്ഥാനം യഹോറാമിനാണ് ലഭിച്ചത്.

യഹോറാം പിതാവിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായി ഭരണം ഏറ്റെടുത്തു. തന്റെ നില ഭദ്രമാക്കിയപ്പോള്‍ എല്ലാ സഹോദരന്‍മാരെയും ഇസ്രായേലിലെ ചില പ്രമാണികളെയും വാളിനിരയാക്കി.

രാജാവാകുമ്പോള്‍ യഹോറാമിന് മുപ്പത്തിരണ്ടു വയസ്‌സായിരുന്നു. അവന്‍ എട്ടുവര്‍ഷം ജറുസലെമില്‍ വാണു.

ആഹാബിന്റെ മകളായിരുന്നു യഹോറാമിന്റെ ഭാര്യ. ആഹാബ് ഭവനത്തെപ്പോലെ അവനും ഇസ്രായേല്‍ രാജാക്കന്‍മാരുടെ മാര്‍ഗത്തില്‍ ചരിച്ചു. അവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.

എങ്കിലും ദാവീദുമായി ചെയ്ത ഉടമ്പടിയോര്‍ത്ത് അവന്റെ ഭവനത്തെനശിപ്പിക്കാന്‍ കര്‍ത്താവിനു മനസ്‌സുവന്നില്ല. ദാവീദിന്റെ ഭവനത്തില്‍ ദീപം അണഞ്ഞു പോകുകയില്ലെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടായിരുന്നല്ലോ.

യഹോറാമിന്റെ കാലത്ത് ഏദോമ്യര്‍ യൂദാ മേല്‍ക്കോയ്മയ്‌ക്കെതിരേ മത്‌സരിച്ച് സ്വന്തമായി ഒരു രാജാവിനെ വാഴിച്ചു.

യഹോറാമും സൈന്യാധിപന്‍മാരും രഥങ്ങളോടുകൂടെ അവര്‍ക്കെതിരേ ചെന്നു. തങ്ങളെ വളഞ്ഞ ഏദോമ്യരുടെ നിര അവര്‍ രാത്രിയില്‍ ഭേദിച്ചു.

ഏദോമ്യര്‍ ഇന്നും യൂദായുടെ ആധിപത്യത്തെ എതിര്‍ത്തു കഴിയുന്നു. അക്കാലത്ത് ലിബ്‌നായും അവന്റെ ഭരണത്തെ എതിര്‍ത്തു. അവന്‍ തന്റെ പിതാക്കന്‍മാരുടെ ദൈവമായ കര്‍ത്താവിനെ ഉപേക്ഷിച്ചതുകൊണ്ടാണിങ്ങനെ സംഭവിച്ചത്.

അവന്‍ യൂദാ മലമ്പ്രദേശത്ത് പൂജാഗിരികള്‍ നിര്‍മിച്ചു. അങ്ങനെ ജറുസലെം നിവാസികളെ അവിശ്വസ്തതയിലേക്കു നയിച്ചു; യൂദായെ വഴിതെറ്റിച്ചു.

ഏലിയാ പ്രവാചകന്റെ ഒരു കത്ത് അവനു ലഭിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ നിന്റെ പിതാവായ യഹോഷാഫാത്തിന്റെയോ യൂദാരാജാവായ ആസായുടെയോ മാതൃക പിന്‍ചെന്നില്ല.

മറിച്ച്, ഇസ്രായേല്‍രാജാക്കന്‍മാരുടെ വഴിയില്‍ നടന്നു; ആഹാബ് ഇസ്രായേലിനെ എന്നതുപോലെ നീ യൂദായെയും ജറുസലെം നിവാസികളെയും അവിശ്വസ്തതയിലേക്കു നയിച്ചു; പിതൃഭവനത്തില്‍ നിന്നെക്കാള്‍ ശ്രേഷ്ഠരായിരുന്ന നിന്റെ സഹോദരന്‍മാരെ നീ കൊന്നുകളഞ്ഞു.

ഇതാ, കര്‍ത്താവു നിന്റെ ജനത്തിന്റെയും, നിന്റെ മക്കളുടെയും ഭാര്യമാരുടെയും വസ്തുവകകളുടെയും മേല്‍ മഹാമാരി വരുത്തും.

നിനക്ക് കുടലില്‍ ഒരു കഠിനരോഗം ഉണ്ടാകും, അത് അനുദിനം വര്‍ധിച്ചു കുടല്‍ പുറത്തുവരും.

എത്യോപ്യരുടെ സമീപത്തു വസിച്ചിരുന്ന ഫിലിസ്ത്യരിലും അറബികളിലും കര്‍ത്താവ്‌ യഹോറാമിനെതിരേ ശത്രുത ഉളവാക്കി.

അവര്‍ യൂദായെ ആക്രമിച്ചു; രാജകൊട്ടാരത്തില്‍ കണ്ടതെല്ലാം അവര്‍ കൈവശമാക്കി. രാജാവിന്റെ ഭാര്യമാരെയും മക്കളെയും തടവുകാരാക്കി. ഇളയപുത്രനായ യഹോവാഹാസല്ലാതെ ആരും അവശേഷിച്ചില്ല.

ഇതിനുശേഷം കര്‍ത്താവ് അവന്റെ കുടലില്‍ ഒരു തീരാവ്യാധി വരുത്തി.

രണ്ടുവര്‍ഷം കഴിഞ്ഞ് രോഗം മൂര്‍ഛിച്ച് കുടല്‍ പുറത്തുവന്നു. കഠിനവേദനയില്‍ അവന്‍ മരിച്ചു. അവന്റെ പിതാക്കന്‍മാര്‍ക്കു വേണ്ടി നടത്തിയതുപോലെ ജനം തീക്കൂന കൂട്ടി അവനെ ബഹുമാനിച്ചില്ല.

ഭരണമേല്‍ക്കുമ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്‌സായിരുന്നു. എട്ടുവര്‍ഷം ജറുസലെമില്‍ വാണു. അവന്റെ വേര്‍പാടില്‍ ആരും ദുഃഖിച്ചില്ല. അവനെ ദാവീദിന്റെ നഗരത്തിലാണ് സംസ്‌കരിച്ചതെങ്കിലും രാജാക്കന്‍മാരുടെ കല്ലറയിലല്ല.