മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

ഉത്‌സവാഘോഷങ്ങള്‍ക്കുശേഷം അവിടെ സമ്മേളിച്ച ഇസ്രായേല്‍ജനം യൂദാ നഗരങ്ങളില്‍ ചെന്ന് അഷേരാപ്രതിഷ്ഠകളും സ്തംഭങ്ങളും ഇടിച്ചുനിരത്തുകയും യൂദാ, ബഞ്ചമിന്‍, എഫ്രായിം, മനാസ്‌സെ എന്നിവിടങ്ങളിലെ പൂജാഗിരികളും ബലിപീഠങ്ങളും തകര്‍ക്കുകയും ചെയ്തു. അതിനുശേഷം ജനം തങ്ങളുടെ നഗരങ്ങളിലേക്ക്, സ്വന്തം അവകാശ ഭൂമിയിലേക്കു മടങ്ങി.

ഹെസെക്കിയാ ശുശ്രൂഷയുടെ അടിസ്ഥാനത്തില്‍ പുരോഹിതന്‍മാരെയും ലേവ്യരെയും ഗണം തിരിച്ചു. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കുന്നതിനും കര്‍ത്താവിന്റെ പാളയത്തിന്റെ കവാടങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതിനും സ്തുതിയും കീര്‍ത്തനങ്ങളും ആലപിക്കുന്നതിനും അവരെ നിയോഗിച്ചു.

കര്‍ത്താവിന്റെ നിയമം അനുശാസിക്കുന്നതുപോലെ പ്രഭാതത്തിലെയും പ്രദോഷത്തിലെയും ദഹനബലികള്‍ക്കും സാബത്തിലും അമാവാസിയിലും നിശ്ചിത തിരുനാളുകളിലും ഉള്ള ദഹനബലികള്‍ക്കുമായി രാജാവു തന്റെ സ്വത്തില്‍ ഒരോഹരി നല്‍കി.

കര്‍ത്താവിന്റെ നിയമത്തിന് അവര്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കേണ്ടതിന്, പുരോഹിതന്‍മാര്‍ക്കും ലേവ്യര്‍ക്കും അവകാശപ്പെട്ട ഓഹരി കൊടുക്കാന്‍ ജറുസലെം നിവാസികളോട് അവന്‍ കല്‍പിച്ചു.

കല്‍പന പുറപ്പെടുവിച്ച ഉടനെ ജനം ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, വയലിലെ ഇതരവിഭവങ്ങള്‍ എന്നിവയുടെ ആദ്യഫലങ്ങളും എല്ലാത്തിന്റെയും ദശാംശവും ധാരാളമായി കൊണ്ടു വന്നു.

യൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന ഇസ്രായേല്യരും യൂദാനിവാസികളും തങ്ങളുടെ കന്നുകാലികളുടെയും ആടുകളുടെയും ദശാംശവും ദൈവമായ കര്‍ത്താവിനു പ്രതിഷ്ഠിച്ചിരുന്ന നേര്‍ച്ചവസ്തുക്കളും കൊണ്ടുവന്നു കൂമ്പാരം കൂട്ടി.

മൂന്നാം മാസം മുതല്‍ ഏഴാം മാസം വരെ അങ്ങനെ തുടര്‍ന്നു.

ഹെസെക്കിയാ രാജാവും പ്രഭുക്കന്‍മാരും അതുകണ്ട് കര്‍ത്താവിനെയും അവിടുത്തെ ജനമായ ഇസ്രായേലിനെയും പുകഴ്ത്തി.

പുരോഹിതന്‍മാരോടും ലേവ്യരോടും ഹെസെക്കിയാ കൂമ്പാരങ്ങളെക്കുറിച്ച് അന്വേഷിച്ചു.

സാദോക്ക്‌ വംശജനും പ്രധാന പുരോഹിതനുമായ അസറിയാ രാജാവിനോടു പറഞ്ഞു: കര്‍ത്താവിന്റെ ആലയത്തിലേക്കു ജനം കാഴ്ചകള്‍ കൊണ്ടുവരാന്‍ തുടങ്ങിയതു മുതല്‍ ഞങ്ങള്‍ മതിവരെ ഭക്ഷിക്കുകയും ധാരാളം മിച്ചം വരുകയും ചെയ്തിരിക്കുന്നു. കര്‍ത്താവു തന്റെ ജനത്തെ അനുഗ്രഹിച്ചതിനാല്‍ ഇത്ര വലിയൊരു ശേഖരം നമുക്കുണ്ട്.

ഹെസെക്കിയായുടെ കല്‍പനയനുസരിച്ച് ഇവ സൂക്ഷിക്കുന്നതിനായി കര്‍ത്താവിന്റെ ആലയത്തില്‍ സംഭരണശാലകള്‍ ഒരുക്കി.

അവര്‍ ദശാംശങ്ങളും നേര്‍ച്ചകാഴ്ചകളും വിശ്വസ്തതയോടെ കൊണ്ടുവന്നു. ലേവ്യനായ കെനാനിയായാണ് മുഖ്യമായ ചുമതല വഹിച്ചത്. സഹോദരനായ ഷിമെയി അവനെ സഹായിച്ചു.

ഹെസെക്കിയാ രാജാവും പ്രധാനപുരോഹിതനായ അസറിയായും നിയമിച്ചതനുസരിച്ച്‌ യഹീയേല്‍, അസസിയാ, നഹത്ത്, അസഹേല്‍, യറിമോത്ത്, യോസബാദ്, എലീയേല്‍, ഇസ്മാഖിയാ, മഹത്ത്, ബനായാ എന്നിവര്‍ കെനാനിയായുടെയും ഷിമെയിയുടെയും കീഴില്‍ മേല്‍നോട്ടക്കാരായി വര്‍ത്തിച്ചു.

ലേവ്യനായ ഇമ്‌നായുടെ മകനും പൂര്‍വകവാടത്തിന്റെ കാവല്‍ക്കാരനുമായ കോറെ ദൈവത്തിന് അര്‍പ്പിക്കപ്പെട്ട സ്വാഭീഷ്ടക്കാഴ്ചകളുടെ മേല്‍നോട്ടം വഹിച്ചു. ബലിവസ്തുക്കളില്‍ കര്‍ത്താവിനു നീക്കിവച്ചവയും അതിവിശുദ്ധകാഴ്ചകളും അവന്‍ വീതിച്ചുകൊടുത്തു.

നഗരങ്ങളില്‍ വസിച്ചിരുന്ന പുരോഹിത സഹോദരന്‍മാര്‍ക്കു പ്രായഭേദമെന്നിയേ ഗണമനുസരിച്ച് ഓഹരി എത്തിച്ചുകൊടുക്കാന്‍ ഏദെന്‍, മിനിയാമീന്‍, യഷുവ, ഷെമായ, അമരിയാ, ഷെക്കാനിയാ എന്നിവര്‍ അവനെ സഹായിച്ചു.

ക്രമത്തില്‍ ഗണം തിരിച്ചു പേര്‍ ചേര്‍ത്തിട്ടുള്ളവരും ദിനംപ്രതി ഊഴം വച്ചു ദേവാലയത്തില്‍ ശുശ്രൂഷയ്ക്കു വരുന്നവരും ആയ മൂന്നും അതിലേറെയും വയസ്‌സുള്ള പുരുഷന്‍മാര്‍ ഈ കൂട്ടത്തില്‍പ്പെടുന്നില്ല.

പിതൃകുടുംബ ക്രമത്തിലാണ് പുരോഹിതന്‍മാരുടെ പേരെഴുതിയത്. ലേവ്യരില്‍ ഇരുപതും അതിലേറെയും വയസ്‌സുള്ളവരെ മാത്രമേ പട്ടികയില്‍ ചേര്‍ത്തുള്ളു. അതും ഗണംതിരിച്ച്, ശുശ്രൂഷയുടെ ക്രമത്തില്‍.

പുരോഹിതരുടെ പട്ടികയില്‍ ഭാര്യമാരുടെയും ശിശുക്കളുടെയും പുത്രീപുത്രന്‍മാരുടെയും പേരുകളും ഉള്‍പ്പെടുത്തി. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നതില്‍ അവര്‍ വിശ്വസ്തത പുലര്‍ത്തിയിരുന്നു.

തങ്ങളുടെ നഗരങ്ങള്‍ക്കു ചുറ്റുമുള്ള വയലുകളില്‍ പാര്‍ക്കുന്ന അഹറോന്റെ പുത്രന്‍മാരായ പുരോഹിതന്‍മാര്‍ക്കും പട്ടികയില്‍ പേര്‍ ചേര്‍ത്തിട്ടുള്ള ലേവ്യര്‍ക്കും ഓഹരി വിതരണം ചെയ്യാന്‍ ഓരോ പട്ടണത്തിലും പ്രത്യേകം ആളുകളെ നിയോഗിച്ചു.

യൂദായിലുട നീളം ഹെസെക്കിയാ ഇപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ദൈവമായ കര്‍ത്താവിന്റെ മുന്‍പാകെ നന്‍മയും നീതിയും പ്രവര്‍ത്തിച്ച് അവന്‍ അവിടുത്തോടു വിശ്വസ്തത പുലര്‍ത്തി.

ദൈവഹിതപ്രകാരം, നിയമവും കല്‍പനകളും അനുസരിച്ച്, ദേവാലയ ശുശ്രൂഷയുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും അവന്‍ പൂര്‍ണഹൃദയത്തോടെയാണു ചെയ്തത്. അതില്‍ അവനു വിജയമുണ്ടായി.