മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

ഹെസക്കിയാ രോഗബാധിതനായി മരണത്തോടടുത്തു. ആമോസിന്റെ പുത്രന്‍ ഏശയ്യാ പ്രവാചകന്‍ അടുത്തുചെന്നു പറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ വീട്ടുകാര്യങ്ങള്‍ ക്രമപ്പെടുത്തുക; എന്തെന്നാല്‍ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല.

ഹെസക്കിയാ ചുവരിലേക്കു മുഖം തിരിച്ചു കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:

കര്‍ത്താവേ, ഞാന്‍ എത്ര വിശ്വസ്തമായും ആത്മാര്‍ഥമായും ആണ് അങ്ങയുടെ മുന്‍പില്‍ നന്‍മ പ്രവര്‍ത്തിച്ചത് എന്ന് ഓര്‍ക്കണമേ! പിന്നെ അവന്‍ ദുഃഖത്തോടെ കരഞ്ഞു.

കൊട്ടാരത്തിന്റെ അങ്കണം വിടുന്നതിനു മുന്‍പുതന്നെ ഏശയ്യായ്ക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:

നീ മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ രാജാവായ ഹെസക്കിയായോട് അവന്റെ പിതാവായ ദാവീദിന്റെ ദൈവമായ കര്‍ത്താവ് ഇപ്രകാരം അറിയിക്കുന്നു എന്നു പറയുക: ഞാന്‍ നിന്റെ കണ്ണീര്‍ കാണുകയും പ്രാര്‍ഥന കേള്‍ക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നെ സുഖപ്പെടുത്തും. മൂന്നാംദിവസം നീ കര്‍ത്താവിന്റെ ആലയത്തിലേക്കു പോകും.

ഞാന്‍ നിന്റെ ആയുസ്‌സു പതിനഞ്ചു വര്‍ഷംകൂടി നീട്ടും. അസ്‌സീറിയാ രാജാവിന്റെ കൈകളില്‍ നിന്നു നിന്നെയും ഈ നഗരത്തെയും ഞാന്‍ രക്ഷിക്കും. എന്നെയും എന്റെ ദാസനായ ദാവീദിനെയും പ്രതി ഈ നഗരത്തെ ഞാന്‍ സംരക്ഷിക്കും.

ഏശയ്യാ പറഞ്ഞു: അത്തിപ്പഴം കൊണ്ട് ഉണ്ടാക്കിയ ഒരട കൊണ്ടുവരിക. വ്രണം സുഖപ്പെടേണ്ടതിന് അതു വ്രണത്തിന്റെ മേല്‍ വച്ചുകെട്ടുക.

ഹെസക്കിയാ ഏശയ്യായോടു ചോദിച്ചു: കര്‍ത്താവ് എന്നെ സുഖപ്പെടുത്തുകയും മൂന്നാം ദിവസം ഞാന്‍ കര്‍ത്താവിന്റെ ആലയത്തില്‍ പോവുകയും ചെയ്യുമെന്നതിന് എന്താണ് അടയാളം?

ഏശയ്യാ പറഞ്ഞു: കര്‍ത്താവ് വാഗ്ദാനം നിറവേറ്റുമെന്നതിന് അവിടുന്ന് നല്‍കുന്ന അടയാളം ഇതാണ്. നിഴല്‍ പത്തടി മുന്‍പോട്ടു പോകണമോ പിറകോട്ടു പോകണമോ?

ഹെസക്കിയാ പറഞ്ഞു: നിഴല്‍ പത്തടി മുന്‍പോട്ടു പോവുക എളുപ്പമാണ്. അതിനാല്‍ പുറകോട്ടു പോകട്ടെ!

അപ്പോള്‍ ഏശയ്യാപ്രവാചകന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു. അവിടുന്ന് ആഹാസിന്റെ സൂര്യഘടികാരത്തില്‍ നിഴലിനെ പത്തടി പിന്നിലേക്കു മാറ്റി.

ഹെസക്കിയാ രോഗബാധിതനായെന്നു കേട്ട് ബാബിലോണ്‍രാജാവും ബലാദാന്റെ പുത്രനുമായ മെറോദാക്ബലാദാന്‍, കത്തുകളും സമ്മാനവുമായി ദൂതന്‍മാരെ അയച്ചു.

ഹെസക്കിയാ അവരെ സ്വാഗതം ചെയ്തു. തന്റെ ഭണ്‍ഡാരപ്പുരയും കലവറകളിലുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും സുഗന്ധദ്രവ്യങ്ങളും വിശിഷ്ടതൈലങ്ങളും ആയുധശേഖരവും അവരെ കാണിച്ചു. അവരെ കാണിക്കാത്തതായി തന്റെ ഭവനത്തിലോ രാജ്യത്തോ ഒന്നും ഉണ്ടായിരുന്നില്ല.

അപ്പോള്‍ ഏശയ്യാ പ്രവാചകന്‍ ഹെസക്കിയാ രാജാവിന്റെ അടുത്തുവന്നു ചോദിച്ചു: ഈ ആളുകള്‍ എന്താണു പറഞ്ഞത്? അവര്‍ എവിടെനിന്നാണു വന്നത്? ഹെസക്കിയാ പ്രതിവചിച്ചു: അവര്‍ വിദൂരദേശമായ ബാബിലോണില്‍ നിന്നു വന്നിരിക്കുന്നു.

ഏശയ്യാ ചോദിച്ചു: നിന്റെ ഭവനത്തില്‍ എന്തെല്ലാമാണ് അവര്‍ കണ്ടത്? ഹെസക്കിയാ മറുപടി പറഞ്ഞു: എന്റെ ഭവനത്തിലുള്ളതെല്ലാം അവര്‍ കണ്ടു. അവരെ കാണിക്കാത്തതായി എന്റെ കലവറകളില്‍ ഒന്നുമില്ല.

അപ്പോള്‍ ഏശയ്യാ ഹെസക്കിയായോടു പറഞ്ഞു: കര്‍ത്താവിന്റെ വാക്കു കേള്‍ക്കുക.

നിന്റെ ഭവനത്തിലുള്ളതും നിന്റെ പിതാക്കന്‍മാര്‍ ഇന്നോളം ശേഖരിച്ചതും എല്ലാം ബാബിലോണിലേക്കു കടത്തുന്ന ദിനങ്ങള്‍ ആസന്നമായിരിക്കുന്നു; ഒന്നും ശേഷിക്കുകില്ല.

കര്‍ത്താവ് അരുളിച്ചെയ്യുന്നു, നിന്റെ പുത്രന്‍മാരില്‍ ചിലരെയും കൊണ്ടുപോകും. ബാബിലോണ്‍ രാജാവിന്റെ കൊട്ടാരത്തില്‍ അവര്‍ അന്തഃപുരസേവകന്‍മാരായിരിക്കും.

ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ പറഞ്ഞ കര്‍ത്താവിന്റെ വചനം നല്ലതുതന്നെ. തന്റെ ജീവിതകാലത്തു സുരക്ഷിതത്വവും സമാധാനവും ഉണ്ടായിരിക്കുമല്ലോ എന്ന് അവന്‍ വിചാരിച്ചു.

ഹെസക്കിയായുടെ മറ്റു പ്രവര്‍ത്തനങ്ങളും ശക്തി പ്രാഭവവും അവന്‍ എങ്ങനെയാണ് കുളവും തോടും നിര്‍മിച്ച് ജലം നഗരത്തിലേക്ക് കൊണ്ടുവന്നതെന്നും യൂദാ രാജാക്കളുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

ഹെസക്കിയാ പിതാക്കന്‍മാരോടു ചേര്‍ന്നു. പുത്രന്‍ മനാസ്‌സെ ഭരണമേറ്റു.