മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
എസ്തേര്‍

കൊട്ടാരത്തിന്റെ അങ്കണത്തില്‍ കാവല്‍നിന്നിരുന്ന ഗബാഥാ, താറാ എന്ന ഷണ്‍ഡന്‍മാരോടൊപ്പം മൊര്‍ദെക്കായ് അങ്കണത്തില്‍ വിശ്രമിക്കുകയായിരുന്നു.

അവന്‍ അവരുടെ സംഭാഷണം കേള്‍ക്കാനിടയായി. അവരുടെ ഉദ്‌ദേശ്യം ആരാഞ്ഞറിഞ്ഞു. അവര്‍ അഹസ്വേരൂസ് രാജാവിനെ വധിക്കാന്‍ ഒരുങ്ങുകയാണെന്നു മനസ്‌സിലാക്കി. അവരെപ്പറ്റി അവന്‍ രാജാവിനെ അറിയിച്ചു.

രാജാവ് ആ രണ്ടു ഷണ്‍ഡന്‍മാരെ വിചാരണ ചെയ്തു. കുറ്റം സമ്മതിച്ച അവരെ വധശിക്ഷയ്ക്ക് ഏല്‍പിച്ചു.

രാജാവ് ഈ സംഭവങ്ങളുടെ ഒരു രേഖ ഉണ്ടാക്കി സൂക്ഷിച്ചു. മൊര്‍ദെക്കായ് അവയുടെ ഒരു വിവരണവും തയ്യാറാക്കി.

രാജാവ് മൊര്‍ദെക്കായോടു കൊട്ടാരത്തില്‍ സേവനം ചെയ്യാന്‍ കല്‍പിക്കുകയും ഇക്കാര്യങ്ങള്‍ക്ക് അവനു സമ്മാനം കൊടുക്കുകയും ചെയ്തു.

എന്നാല്‍, ബുഗേയനായ ഹമ്മേദാഥായുടെ മകന്‍ ഹാമാനോടു രാജാവിനു വലിയ മതിപ്പായിരുന്നു. അവനാകട്ടെ രാജാവിന്റെ ആ രണ്ടു ഷണ്‍ഡന്‍മാരെ പ്രതി മൊര്‍ദെക്കായെയും അവന്റെ ആളുകളെയും ഉപദ്രവിക്കാന്‍ തക്കം പാര്‍ത്തിരുന്നു.