മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
പുറപ്പാട്

കര്‍ത്താവു മോശയോടു പറഞ്ഞു: ഞാന്‍ ഫറവോയോട് എന്തുചെയ്യുമെന്നു നീ ഉടനെ കാണും. ശക്തമായ കരത്താല്‍ നിര്‍ബന്ധിതനായി അവന്‍ അവരെ വിട്ടയയ്ക്കും. അവരെ പുറന്തള്ളാതിരിക്കാന്‍ വയ്യാത്തനില അവനു വന്നുകൂടും.

അവിടുന്നു തുടര്‍ന്നു: ഞാന്‍ കര്‍ത്താവാണ്.

അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും സര്‍വശക്തനായ ദൈവമായി ഞാന്‍ പ്രത്യക്ഷപ്പെട്ടു; എന്നാല്‍ കര്‍ത്താവ് എന്ന നാമത്താല്‍ ഞാന്‍ എന്നെ അവര്‍ക്കു വെളിപ്പെടുത്തിയില്ല.

എങ്കിലും അവര്‍ പരദേശികളായിപ്പാര്‍ത്തിരുന്ന കാനാന്‍ദേശം അവര്‍ക്കു നല്‍കുമെന്ന് അവരുമായി ഞാന്‍ ഉടമ്പടി ചെയ്തിരുന്നു.

ഈജിപ്തുകാര്‍ അടിമകളാക്കിയിരിക്കുന്ന ഇസ്രായേല്‍ മക്കളുടെ ദീനരോദനം ഞാന്‍ കേട്ടു. എന്റെ ഉടമ്പടി ഞാന്‍ ഓര്‍മിക്കുകയുംചെയ്തു.

ആകയാല്‍, ഇസ്രായേല്‍മക്കളോടു പറയുക: ഞാന്‍ കര്‍ത്താവാണ്. ഈജിപ്തുകാര്‍ ചുമത്തിയ ഭാരം നീക്കി നിങ്ങളെ ഞാന്‍ മോചിപ്പിക്കും. നിങ്ങളുടെ അടിമത്തത്തില്‍ നിന്നു നിങ്ങളെ സ്വതന്ത്രരാക്കും. കൈയുയര്‍ത്തി അവരെ കഠിനമായി ശിക്ഷിച്ച്, നിങ്ങളെ വീണ്ടെടുക്കും.

ഞാന്‍ നിങ്ങളെ എന്റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും. ഈജിപ്തുകാരുടെ ദാസ്യത്തില്‍നിന്ന് നിങ്ങളെ മോചിപ്പിച്ച ഞാനാണു നിങ്ങളുടെ ദൈവമായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.

അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും വാഗ്ദാനം ചെയ്ത ദേശത്തേക്കു നിങ്ങളെ ഞാന്‍ നയിക്കും; അതു നിങ്ങള്‍ക്ക് അവകാശമായിത്തരുകയും ചെയ്യും.

ഞാന്‍ കര്‍ത്താവാണ്. ഇസ്രായേല്‍മക്കളോടു മോശ ഇപ്രകാരം പറഞ്ഞെങ്കിലും അവരുടെ മനോവ്യഥയും ക്രൂരമായ അടിമത്തവും നിമിത്തം അവര്‍ അവന്റെ വാക്കുകള്‍ ശ്രദ്ധിച്ചില്ല.

കര്‍ത്താവു മോശയോടു കല്‍പിച്ചു:

നീ പോയി ഈജിപ്തിലെ രാജാവായ ഫറവോയോട് ഇസ്രായേല്‍മക്കളെ വിട്ടയയ്ക്കാന്‍ പറയുക.

മോശ കര്‍ത്താവിനോടു പറഞ്ഞു: ഇസ്രായേല്‍ മക്കള്‍ പോലും ഞാന്‍ പറയുന്നതു കേള്‍ക്കുന്നില്ല. പിന്നെ ഫറവോ കേള്‍ക്കുമോ? പോരെങ്കില്‍ ഞാന്‍ സംസാരിക്കാന്‍ കഴിവില്ലാത്തവനുമാണ്.

കര്‍ത്താവു മോശയോടും അഹറോനോടും കല്‍പിച്ചു: ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്നു മോചിപ്പിക്കാന്‍ ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നുവെന്ന് ഇസ്രായേല്‍ മക്കളോടും ഈജിപ്തുരാജാവായ ഫറവോയോടും പറയുക.

മോശയുടെയും അഹറോന്റെയും പിതൃഗോത്രങ്ങളുടെ തലവന്‍മാര്‍ ഇവരാകുന്നു: ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്റെ പുത്രന്‍മാര്‍: ഹനോക്ക്, പല്ലു, ഹെസ്രോന്‍, കര്‍മി ഇവരാകുന്നു റൂബന്‍ ഗോത്രത്തിലെ തലവന്‍മാര്‍.

ശിമയോന്റെ പുത്രന്‍മാര്‍: യെമുവേല്‍, യാമീന്‍, ഓഹദ്, യാക്കീന്‍, സോഹാര്‍, കാനാന്‍കാരിയില്‍നിന്നുള്ള ഷാവൂല്‍. ഇവരാകുന്നു ശിമയോന്റെ ഗോത്രത്തിലെ കുലത്തലവന്‍മാര്‍.

കുലങ്ങളനുസരിച്ചു ലേവിയുടെ പുത്രന്‍മാരുടെ പേരുകള്‍: ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി. ലേവിയുടെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു.

ഗര്‍ഷോന്റെ പുത്രന്‍മാര്‍: ലിബ്‌നി, ഷിമെയി എന്നിവരും അവരുടെ കുടുംബങ്ങളും. കൊഹാത്തിന്റെ പുത്രന്‍മാര്‍: അമ്രാം, ഇസ്ഹാര്‍, ഹെബ്രോണ്‍, ഉസ്സിയേല്‍.

കൊഹാത്തിന്റെ ജീവിതകാലം നൂറ്റിമുപ്പത്തിമൂന്നു വര്‍ഷമായിരുന്നു.

മെറാറിയുടെ പുത്രന്‍മാര്‍: മഹ്‌ലി, മൂഷി. തലമുറയനുസരിച്ചു ലേവിയുടെ കുടുംബങ്ങള്‍ ഇവയാണ്.

അമ്രാം തന്റെ പിതൃസഹോദരിയായ യോക്കെബെദിനെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവനു അഹറോന്‍, മോശ എന്നിവര്‍ ജനിക്കുകയും ചെയ്തു. അമ്രാമിന്റെ ജീവിതകാലം നൂറ്റിമുപ്പത്തേഴു വര്‍ഷമായിരുന്നു. ഇസ്ഹാറിന്റെ പുത്രന്‍മാര്‍: കോറഹ്, നെഫെഗ്, സിക്രി.

ഉസ്സിയേലിന്റെ പുത്രന്‍മാര്‍:

മിഷായേല്‍, എല്‍സാഫാന്‍, സിത്രി.

അഹറോന്‍, അമ്മീനാദാബിന്റെ മകളും നഹ്‌ഷോന്റെ സഹോദരിയുമായ എലിഷേബായെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവന് നാദാബ്, അബീഹു, എലെയാസര്‍, ഇത്താമാര്‍ എന്നീ പുത്രന്‍മാര്‍ ജനിക്കുകയുംചെയ്തു.

കോറഹിന്റെ പുത്രന്‍മാര്‍: അസ്സീര്‍, എല്‍ക്കാനാ, അബിയാസാഫ്. ഇവരാണു കോറഹ് വംശജര്‍.

അഹറോന്റെ പുത്രനായ എലെയാസര്‍ പുത്തിയേലിന്റെ പുത്രിയെ ഭാര്യയായി സ്വീകരിക്കുകയും അവളില്‍ അവന് ഫിനെഹാസ് എന്ന പുത്രന്‍ ജനിക്കുകയും ചെയ്തു. ഇവരാണ് ലേവി ഗോത്രത്തിലെ കുലത്തലവന്‍മാര്‍.

ഈജിപ്തു രാജ്യത്തുനിന്ന് ഇസ്രായേല്‍ക്കാരെ സംഘം സംഘമായി പുറത്തുകൊണ്ടുവരുകയെന്ന് കര്‍ത്താവു കല്‍പിച്ചത് ഈ അഹറോനോടും മോശയോടുമാണ്.

ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍വേണ്ടി ഈജിപ്തിലെ രാജാവായ ഫറവോയോടു സംസാരിച്ചത് ഇവരാണ്.

ഈജിപ്തില്‍വച്ചു കര്‍ത്താവ് മോശയോടു സംസാരിച്ച ദിവസം

അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: ഞാന്‍ കര്‍ത്താവാണ്. ഞാന്‍ നിന്നോടു കല്‍പിക്കുന്നതെല്ലാം ഈജിപ്തിലെ രാജാവായ ഫറവോയോടു നീ പറയുക.

മോശ കര്‍ത്താവിനോടു പറഞ്ഞു: സംസാരിക്കാന്‍ കഴിവില്ലാത്തവനാണു ഞാന്‍. ഫറവോ എന്റെ വാക്കുകള്‍ ശ്രദ്ധിക്കുമോ?