മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
ഉല്‍‍പത്തി

ഏദോം എന്നുകൂടി പേരുള്ള ഏസാവിന്റെ സന്താനപരമ്പര ഇതാണ്.

കാനാന്യ സ്ത്രീകളായിരുന്നു ഏസാവിന്റെ ഭാര്യമാര്‍. ഹിത്യനായ ഏലോന്റെ മകളാണ് ആദാ. ഹിവ്യനായ സിബയോന്റെ മകളായ ആനായുടെ പുത്രിയാണ് ഒഹോലിബാമാ.

ഇസ്മായേലിന്റെ മകളും നെബായോത്തിന്റെ സാഹോദരിയുമാണ് ബസ്മത്ത്.

ഏസാവിന് ആദായില്‍ എലിഫാസും ബസ്മത്തില്‍ റവുവേലും ജനിച്ചു.

ഒഹോലിബാമായില്‍നിന്ന് അവന്‌യവുഷുവുംയാലാമും കോറഹും ജനിച്ചു. കാനാന്‍ദേശത്തുവച്ച് ഏസാവിനുണ്ടായ മക്കളാണ് ഇവര്‍.

ഏസാവ്, ഭാര്യമാരും പുത്രന്‍മാരും പുത്രിമാരും വീട്ടിലുള്ള എല്ലാവരുമൊത്ത്, തന്റെ കാലികളും മൃഗങ്ങളും കാനാന്‍ദേശത്തു താന്‍ നേടിയ സ്വത്തുമായി സഹോദരനായ യാക്കോബിനെ വിട്ട് അകലെയുള്ള ഒരു ദേശത്തേക്കു പോയി. കാരണം, ഒന്നിച്ചു പാര്‍ക്കാന്‍ വയ്യാത്തവിധം ഇരുവര്‍ക്കും അത്രയേറെ സമ്പത്തുണ്ടായിരുന്നു.

അവരുടെ അധിവാസഭൂമിക്കു സംരക്ഷിക്കുവാനാവാത്തവണ്ണം അത്രയധികമായിരുന്നു ആടുമാടുകള്‍.

അതുകൊണ്ട് ഏസാവ് സെയിര്‍ എന്ന മലനാട്ടില്‍ പാര്‍ത്തു. ഏസാവും ഏദോമും ഒരാള്‍തന്നെ.

സെയിര്‍മലയിലെ ഏദോമ്യരുടെ പിതാവായ ഏസാവിന്റെ സന്തതിപരമ്പര:

ഏസാവിന്റെ പുത്രന്‍മാരുടെ പേരുകള്‍: ഏസാവിന് ഭാര്യയായ ആദായിലുണ്ടായ മകന്‍ എലിഫാസ്. ഭാര്യയായ ബസ്മത്തിലുണ്ടായ മകന്‍ റവുവേല്‍.

എലിഫാസിന്റെ പുത്രന്‍മാര്‍ തേമാന്‍, ഓമര്‍, സെഫോ, ഗത്താം, കെനസ്.

ഏസാവിന്റെ മകന്‍ എലിഫാസിനു തിമ്‌നാ എന്നൊരു ഉപനാരിയുണ്ടായിരുന്നു. എലിഫാസിന് അവളില്‍ അമലേക്ക് എന്നൊരു പുത്രന്‍ ജനിച്ചു. ഏസാവിന് ഭാര്യയായ ആദായിലുണ്ടായ സന്തതികളാണ് ഇവര്‍.

റവുവേലിന്റെ പുത്രന്‍മാരാണ് നഹത്ത്, സേറഹ്, ഷമ്മാ, മിസ്സാം എന്നിവര്‍. ഏസാവിനു ഭാര്യ ബസ്മത്തിലുണ്ടായ സന്തതികളാണ് ഇവര്‍.

സിബയോന്റെ പുത്രിയായ ആനായുടെ മകള്‍ ഒഹോലിബാമായില്‍ ഏസാവിനുണ്ടായ പുത്രന്‍മാരാണ്‌ യവൂഷും, യാലാമും, കോറഹും.

ഏസാവിന്റെ മക്കളില്‍ പ്രധാനര്‍ ഇവരായിരുന്നു: ഏസാവിന്റെ കടിഞ്ഞൂല്‍പുത്രനായ എലിഫാസിന്റെ മക്കള്‍ തേമാന്‍, ഓമര്‍, സെഫോ, കെനസ്,

കോറഹ്, ഗത്താം, അമലേക്ക് എന്നിവര്‍ ഏദോം നാട്ടില്‍ എലിഫാസില്‍നിന്നുണ്ടായ നായകന്‍മാരാണ്. ഇവരെല്ലാം ആദായുടെ പുത്രന്‍മാരാണ്.

ഏസാവിന്റെ മകനായ റവുവേലിന്റെ പുത്രന്‍മാര്‍: പ്രമുഖരായ നഹത്ത്, സേറഹ്, ഷമ്മാ, മിസ്‌സാ. ഏദോംനാട്ടില്‍ റവുവേലില്‍ നിന്നുണ്ടായ പ്രധാനപ്പെട്ടവരാണ് ഇവര്‍. ഇവര്‍ ഏസാവിന്റെ ഭാര്യ ബസ്മത്തിന്റെ സന്തതികളാണ്.

ഏസാവിന്റെ ഭാര്യ ഒഹോലിബാമായുടെ പുത്രന്‍മാര്‍: പ്രമുഖരായ യവൂഷ്, യലാം, കോറഹ്. ഇവര്‍ ഏസാവിന്റെ ഭാര്യയും ആനായുടെ മകളുമായ ഒഹോലിബാമായില്‍ നിന്നുള്ള നായകന്‍മാരാണ്.

ഇവര്‍ ഏസാവിന്റെ സന്തതികളും ഏദോമിലെ പ്രമുഖന്‍മാരുമാണ്.

അന്നാട്ടില്‍ പാര്‍ത്തിരുന്നവരും സെയിര്‍ എന്ന ഹോര്യന്റെ പുത്രന്‍മാരുമാണ് ലോത്താന്‍, ഷോബാല്‍, സിബയോന്‍, ആനാ,

ദീഷോന്‍, ഏസെര്‍, ദീഷാന്‍. ഇവര്‍ ഏദോം നാട്ടിലെ സെയിറിന്റെ പുത്രന്‍മാരും ഹോര്യയിലെ പ്രമാണികളുമാണ്.

ലോത്താന്റെ പുത്രന്‍മാര്‍ ഹോറി, ഹേമാ. ലോത്താന്റെ സഹോദരിയായിരുന്നു തിമ്‌നാ.

ഷോബാലിന്റെ പുത്രന്‍മാര്‍ അല്‍വാന്‍, മനഹത്ത്, ഏബാല്‍, ഷെഫോ, ഓനാം.

സിബയോന്റെ പുത്രന്‍മാര്‍: ആയ്യാ, ആനാ. തന്റെ പിതാവായ സിബയോന്റെ കഴുതകളെ മേയ്ക്കുമ്പോള്‍ മരുഭൂമിയില്‍ ചൂടുറവകള്‍ കണ്ടെണ്ടത്തിയ ആനാ ഇവന്‍തന്നെയാണ്.

ദീഷോന്‍ ആനായുടെ പുത്രനും ഒഹോലിബാമാ പുത്രിയുമായിരുന്നു.

ഹെമ്ദാന്‍, എഷ്ബാന്‍, ഇത്രാന്‍, കെറാന്‍ എന്നിവരായിരുന്നു ദീഷോന്റെ പുത്രന്‍മാര്‍.

ഏസെറിന്റെ പുത്രന്‍മാരായിരുന്നു ബില്‍ഹാനും സാവാനും അക്കാനും.

ദീഷാന്റെ പുത്രന്‍മാരായിരുന്നു ഊസും അരാനും.

ഹോര്യരിലെ പ്രമുഖരായിരുന്നു ലോത്താന്‍, ഷോബാന്‍, സിബയോന്‍, ആനാ എന്നിവര്‍.

ദീഷോന്‍, ഏസെര്‍, ദീഷാന്‍ എന്നിവര്‍ സെയിര്‍നാട്ടില്‍ ഹോര്യരിലെ പ്രമുഖരായിരുന്നു.

ഇസ്രായേല്‍ക്കാരുടെയിടയില്‍ രാജഭരണം ആരംഭിക്കുന്നതിനുമുന്‍പ് ഏദോം നാട്ടിലെ ഭരണാധികാരികള്‍ ഇവരായിരുന്നു;

ബേയോറിന്റെ മകനായ ബേല ഏദോമില്‍ ഭരിച്ചു. അവന്റെ പട്ടണത്തിന്റെ പേര് ദിന്‍ഹാബാ എന്നായിരുന്നു.

ബേല മരിച്ചപ്പോള്‍ ബൊസ്രായിലെ സേറഹിന്റെ മകനായ യോബാബ് രാജാവായി.

യോബാബ് മരിച്ചപ്പോള്‍ തേമാന്യനായ ഹൂഷാം രാജാവായി.

ഹൂഷാം മരിച്ചപ്പോള്‍ ബദാദിന്റെ പുത്രനായ ഹദാദ് രാജാവായി. അവന്‍ മൊവാബുദേശത്തുവച്ച് മിദിയാനെ തോല്‍പിച്ചു. അവന്റെ പട്ടണത്തിന്റെ പേര് അവിത് എന്നായിരുന്നു.

ഹദാദ് മരിച്ചപ്പോള്‍ മസ്‌റേക്കായിലെ സമ്‌ലാ രാജാവായി.

സമ്‌ലാ മരിച്ചപ്പോള്‍ നദീതീരത്തുള്ള റഹോബോത്തിലെ സാവൂള്‍ രാജാവായി.

സാവൂള്‍ മരിച്ചപ്പോള്‍ അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍ രാജാവായി.

അക്‌ബോറിന്റെ മകനായ ബാല്‍ഹാനാന്‍മരിച്ചപ്പോള്‍ ഹദാറാണു തല്‍സ്ഥാനത്തു ഭരിച്ചത്. അവന്റെ പട്ടണത്തിന്റെ പേര് പാവൂ എന്നായിരുന്നു. മെസാഹാബിന്റെ പൗത്രിയും മത്രെദിന്റെ പുത്രിയുമായ മെഹേത്തബേല്‍ ആയിരുന്നു അവന്റെ ഭാര്യ.

കുടുംബവും വാസസ്ഥലവും പേരുമനുസരിച്ച്, ഏസാവില്‍നിന്നുദ്ഭവിച്ച പ്രമുഖര്‍ തിമ്‌ന, അല്‍വാ, യത്തത്ത്,

ഒഹോലിബാമാ, ഏലാ, പിനോന്‍,

കെനസ്, തേമാന്‍, മിബ്‌സാര്‍,

മഗ്ദിയേല്‍, ഈറാം എന്നിവരായിരുന്നു. തങ്ങള്‍ കൈയടക്കിയ നാട്ടിലെ താമസസ്ഥലമനുസരിച്ച് ഏദോംകാരുടെ പ്രമാണികള്‍ ഇവരായിരുന്നു. ഏസാവാണ് ഏദോംകാരുടെ പിതാവ്.