മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
സംഖ്യ

മഹാമാരി നിലച്ചതിനു ശേഷം കര്‍ത്താവു മോശയോടും പുരോഹിതനായ അഹറോന്റെ പുത്രന്‍ എലെയാസറിനോടും അരുളിച്ചെയ്തു :

ഇസ്രായേല്‍ സമൂഹത്തിന്റെ ഇരുപതും അതിനുമേലും വയസ്സും യുദ്ധശേഷിയുമുള്ള സകലരുടെയും കണക്കു ഗോത്രം ഗോത്രമായി എടുക്കുക.

കര്‍ത്താവു കല്‍പിച്ചതനുസരിച്ച്

ഇസ്രായേലില്‍ ഇരുപതും അതിനുമേലും വയസ്സുള്ളവരെ ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ മോശയും പുരോഹിതനായ എലെയാസറും കണക്കെടുക്കുന്നതിന് ഒരുമിച്ചുകൂട്ടി. ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ ജനം ഇവരാണ്:

ഇസ്രായേലിന്റെ ആദ്യജാതനായ റൂബന്‍; റൂബന്റെ പുത്രന്‍മാരായ ഹനോക്ക്, ഫല്ലു,

ഹെസ്രോണ്‍, കര്‍മി എന്നിവരുടെ കുലങ്ങള്‍.

ഇവയുള്‍പ്പെട്ട റൂബന്‍ ഗോത്രത്തില്‍ നാല്‍പത്തിമൂവായിരത്തിയെഴുനൂറ്റിമുപ്പത് ആളുകള്‍.

ഫല്ലുവിന്റെ പുത്രന്‍ ഏലിയാബ്,

ഏലിയാബിന്റെ പുത്രന്‍മാര്‍: നെമുവേല്‍, ദാഥാന്‍, അബീറാം; കോറഹും സംഘവും കര്‍ത്താവിനെതിരായി കലഹിച്ചപ്പോള്‍ കോറഹിനോടു ചേര്‍ന്നു മോശയ്ക്കും അഹറോനും എതിരായി മത്സരിച്ച, സമൂഹത്തില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട, ദാഥാനും അബീറാമും ഇവര്‍തന്നെ.

ഭൂമി വാപിളര്‍ന്നു കോറഹിനോടൊപ്പം അവരെ വിഴുങ്ങുകയും അഗ്നി ഇരുനൂറ്റമ്പതുപേരെ ദഹിപ്പിക്കുകയും ചെയ്തപ്പോള്‍ ആ സംഘം മരിച്ച് ഒരടയാളമായിത്തീര്‍ന്നു.

എന്നിട്ടും കോറഹിന്റെ പുത്രന്‍മാര്‍ മരിച്ചില്ല.

ശിമയോന്‍ ഗോത്രത്തില്‍ നെമുവേല്‍, യാഖീന്‍, യാമിന്‍,

സേരഹ്, ഷാവൂള്‍ എന്നിവരുടെ കുലങ്ങള്‍.

ഈ കുലങ്ങള്‍ ഉള്‍പ്പെട്ട ശിമയോന്‍ ഗോത്രത്തില്‍ ഇരുപത്തീരായിരത്തിയിരുനൂറ് ആളുകള്‍.

ഗാദ് ഗോത്രത്തില്‍ സെഫോന്‍, ഹഗ്ഗി, ഷൂനി,

ഓസ്‌നി, ഏരി,

അരോദ്, അരേലി എന്നിവരുടെ കുലങ്ങള്‍.

ഇവയുള്‍പ്പെട്ട ഗാദ് ഗോത്രത്തില്‍ നാല്‍പതിനായിരത്തിയഞ്ഞൂറ് ആളുകള്‍.

യൂദായുടെ പുത്രന്‍മാര്‍ ഏരും ഓനാനും. ഏരും ഓനാനും കാനാന്‍ ദേശത്തുവച്ചു മരിച്ചു.

യൂദാ ഗോത്രത്തില്‍ ഷേലഹ്, പേരെസ്, സേരഹ് എന്നിവരുടെ കുലങ്ങള്‍.

പേരെസിന്റെ കുലത്തില്‍ ഹെസ്രോണ്‍, ഹാമൂല്‍ എന്നിവരുടെ കുടുംബങ്ങള്‍.

ഇവയുള്‍പ്പെടുന്ന യൂദാ ഗോത്രത്തില്‍ എഴുപത്താറായിരത്തിയ ഞ്ഞൂറ് ആളുകള്‍.

ഇസാക്കര്‍ ഗോത്രത്തില്‍ തോലാ, പുവാഹ്,

യാഷൂബ്, ഷിമ്രോന്‍ എന്നിവരുടെ കുലങ്ങള്‍.

ഇവയുള്‍പ്പെട്ട ഇസാക്കര്‍ ഗോത്രത്തില്‍ അറുപത്തിനാലായിരത്തിമുന്നൂറ് ആളുകള്‍.

സെബുലൂണ്‍ ഗോത്രത്തില്‍ സെരെദ്, ഏലോന്‍, യാഹ്‌ലേല്‍ എന്നിവരുടെ കുലങ്ങള്‍.

ഇവയുള്‍പ്പെട്ട സെബുലൂണ്‍ ഗോത്രത്തില്‍ അറുപതിനായിരത്തിയഞ്ഞൂറ് ആളുകള്‍.

ജോസഫിന്റെ പുത്രന്‍മാര്‍ മനാസ്സെയും എഫ്രായിമും.

മനാസ്സെയുടെ പുത്രന്‍മാഖീര്‍.

മാഖീര്‍ ഗിലയാദിന്റെ പിതാവായിരുന്നു. ഗിലയാദില്‍നിന്ന്, യേസെര്‍, ഹേലെക്ക്,

അസ്രിയേല്‍, ഷെക്കെം,

ഷെമിദ, ഹേഫെര്‍ എന്നിവരുടെ കുടുംബങ്ങള്‍.

ഹേഫെറിന്റെ മകനായ സെലോഫഹാദിനു പുത്രന്‍മാരില്ലായിരുന്നു; മഹ്‌ലാ, നോവാ, ഹൊഗ്‌ലാ, മില്‍ക്കാ, തിര്‍സാ എന്നീ പുത്രിമാരാണ് ഉണ്ടായിരുന്നത്.

മനാസ്സെ ഗോത്രത്തില്‍ അമ്പത്തീരായിത്തിയെഴുനൂറ് ആളുകള്‍.

എഫ്രായിം ഗോത്രത്തില്‍ ഷുത്തേലാഹ്, ബേക്കെര്‍, താഹാന്‍ എന്നിവരുടെ കുലങ്ങള്‍.

ഷുത്തേലാഹിന്റെ മകനാണ് ഏരാന്‍.

ഇവയുള്‍പ്പെട്ട എഫ്രായിം ഗോത്രത്തില്‍ മുപ്പത്തീരായിരത്തിയഞ്ഞൂറ് ആളുകള്‍. ഇവ രണ്ടും ജോസഫിന്റെ പുത്രന്‍മാരുടെ ഗോത്രങ്ങളാണ്.

ബഞ്ചമിന്‍ ഗോത്രത്തില്‍ ബേലാ, അഷ്‌ബേല്‍, അഹിറാം,

ഷെഫൂഫാം, ഹൂഫാം എന്നിവരുടെ കുലങ്ങള്‍.

ബേലായുടെ കുലത്തില്‍ അര്‍ദ്, നാമാന്‍ എന്നിവരുടെ കുടുംബങ്ങള്‍.

ഇവയുള്‍പ്പെട്ട ബഞ്ചമിന്‍ ഗോത്രത്തില്‍ നാല്‍പത്തയ്യായിരത്തിയറുനൂറ് ആളുകള്‍.

ദാന്‍ ഗോത്രത്തില്‍ ഷൂഹാമിന്റെ കുലം,

ദാന്‍ ഗോത്രത്തില്‍ അറുപത്തിനാലായിരത്തിനാനൂറ് ആളുകള്‍.

ആഷേര്‍ ഗോത്രത്തില്‍ യിമ്‌ന, യിഷ്‌വി, ബറിയ എന്നിവരുടെ കുലങ്ങള്‍.

ബറിയായുടെ കുലത്തില്‍ ഹേബെര്‍, മല്‍ക്കിയേല്‍ എന്നിവരുടെ കുടുംബങ്ങള്‍.

ആഷേറിനു സേറാ എന്നൊരു പുത്രിയുണ്ടായിരുന്നു.

ആഷേര്‍ ഗോത്രത്തില്‍ അമ്പത്തിമൂവായിരത്തിനാനൂറ് ആളുകള്‍.

നഫ്താലി ഗോത്രത്തില്‍ യഹ്‌സേല്‍, ഗൂനി,

യേസെര്‍, ഷില്ലേം എന്നിവരുട കുലങ്ങള്‍.

ഇവയുള്‍പ്പെട്ട നഫ്താലി ഗോത്രത്തില്‍ നാല്‍പത്തയ്യായിരത്തിനാനൂറ് ആളുകള്‍.

അങ്ങനെ ഇസ്രായേല്‍ ജനം ആകെ ആറു ലക്ഷത്തിയോരായിരത്തിയെഴൂനൂറ്റിമുപ്പതു പേര്‍ ഉണ്ടായിരുന്നു.

കര്‍ത്താവു മോശയോട് അരുളിച്ചെയ്തു :

എണ്ണമനുസരിച്ച് ഇവര്‍ക്കു ദേശം ഭാഗിച്ചു കൊടുക്കണം.

വലിയ ഗോത്രത്തിനു കൂടുതലും ചെറിയ ഗോത്രത്തിനു കുറവും. അങ്ങനെ എണ്ണമനുസരിച്ച് ഓരോ ഗോത്രത്തിനും അവകാശം നല്‍കണം.

നറുക്കിട്ടുവേണം ദേശം വിഭജിക്കാന്‍. താന്താങ്ങളുടെ പിതൃഗോത്രത്തിന്റെ പേരിലായിരിക്കും അവകാശം ലഭിക്കുക.

ആളേറിയ ഗോത്രത്തിനും ആളുകുറഞ്ഞ ഗോത്രത്തിനും അവകാശം നറുക്കിട്ടു ഭാഗിക്കണം.

ലേവി ഗോത്രത്തില്‍ ഗര്‍ഷോന്‍, കൊഹാത്ത്, മെറാറി എന്നിവരുടെ കുലങ്ങള്‍.

ലിബ്‌നി, ഹെബ്രോണ്‍, മഹ്‌ളീ, മൂഷി, കോറഹ് എന്നിവരുടെ കുലങ്ങളും ലേവി ഗോത്രത്തില്‍ ഉള്‍പ്പെടുന്നു; കൊഹാത്ത് അമ്രാമിന്റെ പിതാവാണ്.

യോക്കേബേദ് ആയിരുന്നു അമ്രാമിന്റെ ഭാര്യ. ലേവിക്ക് ഈജിപ്തില്‍വച്ചു ജനിച്ച മകളാണവള്‍. ഇവളില്‍ അമ്രാമിന് അഹറോനും മോശയും അവളുടെ സഹോദരി മിരിയാമും ജനിച്ചു.

അഹറോന്റെ പുത്രന്‍മാരാണു നാദാബ്, അബിഹു, എലെയാസര്‍, ഇത്താമര്‍ എന്നിവര്‍.

നാദാബും അബിഹുവും കര്‍ത്താവിന്റെ മുമ്പില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചപ്പോള്‍ മരിച്ചുപോയി.

ലേവി ഗോത്രത്തില്‍ ഒരു മാസവും അതില്‍ക്കൂടുതലും പ്രായമുള്ള പുരുഷ സന്തതികളുടെ സംഖ്യ ഇരുപത്തിമൂവായിരമായിരുന്നു. ഇസ്രായേല്‍ ജനത്തിന്റെ ഇടയില്‍ അവര്‍ക്ക് അവകാശം കൊടുക്കാതിരുന്നതു കൊണ്ട് അവരെ അക്കൂട്ടത്തില്‍ എണ്ണിയില്ല.

ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മൊവാബ് സമതലത്തില്‍വച്ചു മോശയും പുരോഹിതനായ എലെയാസറും കൂടി ഇസ്രായേല്‍ ജനത്തിന്റെ കണക്കെടുത്തപ്പോള്‍ ഇവരെയാണ് എണ്ണിയത്.

എന്നാല്‍, മോശയും പുരോഹിതന്‍ അഹറോനും കൂടി സീനായ് മരുഭൂമിയില്‍വച്ച് എടുത്ത ഇസ്രായേല്‍ ജനത്തിന്റെ കണക്കില്‍പെട്ടവരാരും ഇക്കൂട്ടത്തില്‍ ഇല്ലായിരുന്നു.

കാരണം, അവര്‍ മരുഭൂമിയില്‍വച്ചു മരിക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്തിരുന്നു. യഫുന്നയുടെ മകന്‍ കാലെബും നൂനിന്റെ മകന്‍ ജോഷ്വയും ഒഴികെ അവരിലാരും അവശേഷിച്ചില്ല.