മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.
സംഖ്യ

മോശയുടെയും അഹറോന്റെയും നേതൃത്വത്തില്‍ ഗണംഗണമായി ഈജിപ്തില്‍നിന്നു പുറപ്പെട്ട ഇസ്രായേല്‍ ജനത്തിന്റെ യാത്രയിലെ താവളങ്ങള്‍ ഇവയാണ്.

യാത്രാമധ്യേ അവര്‍ പാളയമടിച്ച സ്ഥലങ്ങള്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു മോശ ക്രമമായി കുറിച്ചുവച്ചു.

ഒന്നാം മാസം പതിനഞ്ചാം ദിവസം അവര്‍ റമ്‌സെസില്‍നിന്നു യാത്ര പുറപ്പെട്ടു. പെസഹായുടെ പിറ്റേന്നാളാണ് ഇസ്രായേല്‍ജനം, ഈജിപ്തുകാര്‍ കാണ്‍കെ, കര്‍ത്താവിന്റെ ശക്തമായ സംരക്ഷണത്തില്‍ പുറപ്പെട്ടത്.

അപ്പോള്‍ ഈജിപ്തുകാര്‍, കര്‍ത്താവു സംഹരിച്ച തങ്ങളുടെ കടിഞ്ഞൂല്‍ സന്താനങ്ങളെ സംസ്‌കരിക്കുകയായിരുന്നു. അവരുടെ ദേവന്‍മാരെയും കര്‍ത്താവു ശിക്ഷിച്ചു.

ഇസ്രായേല്‍ജനം റമ്‌സെസില്‍നിന്നു പുറപ്പെട്ടു സുക്കോത്തില്‍ പാളയമടിച്ചു.

അവിടെനിന്നു മരുഭൂമിയുടെ അതിര്‍ത്തിയിലുള്ള എത്താമിലെത്തി പാളയമടിച്ചു.

എത്താമില്‍നിന്നു ബാല്‍-സെഫോനു കിഴക്കുള്ള പിഹഹീറോത്തിനു നേരേ യാത്ര ചെയ്തു മിഗ്‌ദോലിനു മുമ്പില്‍ പാളയമടിച്ചു.

അവിടെനിന്നു കടലിനു നടുവിലൂടെ യാത്ര ചെയ്തു മരുഭൂമിയിലെത്തി. ഏത്താം മരുഭൂമിയിലൂടെ മൂന്നു ദിവസംയാത്ര ചെയ്തു മാറായില്‍ പാളയമടിച്ചു.

മാറായില്‍നിന്ന് ഏലിമില്‍ എത്തി, പാളയമടിച്ചു. ഏലിമില്‍ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു.

വീണ്ടുംയാത്ര പുറപ്പെട്ടു ചെങ്കടലിനരികെ പാളയമടിച്ചു.

അവിടെനിന്നു പുറപ്പെട്ട് സിന്‍മരുഭൂമിയിലും

അവിടെനിന്നു ദൊഫ്ക്കയിലും,

ദൊഫ്ക്കയില്‍നിന്ന് ആലൂഷിലും

അവിടെനിന്നു റഫിദീമിലും എത്തി, പാളയമടിച്ചു. റഫിദീമില്‍ അവര്‍ക്കു കുടിക്കാന്‍ വെള്ളമില്ലായിരുന്നു.

റഫിദീമില്‍നിന്നു പുറപ്പെട്ട് സീനായ് മരുഭൂമിയിലും

അവിടെനിന്നു കിബ്രോത്ത്ഹത്താവയിലും

അവിടെനിന്നു ഹസേറോത്തിലും

ഹസേറോത്തില്‍നിന്നു റിത്മായിലും എത്തി, പാളയമടിച്ചു.

റിത്മായില്‍നിന്നു പുറപ്പെട്ടു

റിമ്മോണ്‍പേരെസിലും അവിടെ നിന്നു

ലിബ്‌നയിലും ലിബ്‌നയില്‍ നിന്നു റിസ്സായിലും പാളയമടിച്ചു.

അവിടെ നിന്നു കെഹേലാത്തായില്‍ എത്തി, പാളയമടിച്ചു.

കെഹേലാത്തായില്‍നിന്നു പുറപ്പെട്ട്

ഷേഫെര്‍ മലയിലും

അവിടെ നിന്നു ഹരാദായിലും ഹരാദായില്‍ നിന്നു

മക്‌ഹേലോത്തിലും അവിടെ നിന്നു തഹത്തിലും എത്തി, പാളയമടിച്ചു.

തഹത്തില്‍നിന്നു പുറപ്പെട്ടു തേരഹിലും പാളയമടിച്ചു.

അവിടെ നിന്നു മിത്കായിലും

മിത്കായില്‍ നിന്നു ഹഷ്‌മോനായിലും

അവിടെ നിന്നു മൊസേറോത്തിലും എത്തി, പാളയമടിച്ചു.

മൊസേറോത്തില്‍ നിന്നു പുറപ്പെട്ടു ബനേയാക്കാനിലും

അവിടെ നിന്നു ഹോര്‍ഹഗ്ഗിദ്ഗാദിലും

അവിടെ നിന്നു യോത്ബാത്തായിലും യോത്ബാത്തായില്‍ നിന്ന്

അബ്രോനായിലും എത്തി, പാളയമടിച്ചു.

അബ്രോനായില്‍ നിന്നു പുറപ്പെട്ട്

എസിയോന്‍ഗേബറിലും അവിടെനിന്നു പുറപ്പെട്ട്

സിന്‍മരുഭൂമിയിലും - കാദെഷിലും - അവിടെ നിന്ന് ഏദോം ദേശത്തിന്റെ അതിര്‍ത്തിയിലുള്ള ഹോര്‍ മലയിലും എത്തി, പാളയമടിച്ചു.

പുരോഹിതനായ അഹറോന്‍ കര്‍ത്താവിന്റെ കല്‍പനയനുസരിച്ചു ഹോര്‍മലയില്‍ കയറി; അവിടെവച്ചു മരിച്ചു. ഇത്, ഇസ്രായേല്‍ ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ നാല്‍പതാം വര്‍ഷം അഞ്ചാം മാസം ഒന്നാം ദിവസമായിരുന്നു.

മരിക്കുമ്പോള്‍ അഹറോനു നൂറ്റിയിരുപത്തിമൂന്നു വയസ്സുണ്ടായിരുന്നു.

കാനാന്‍ ദേശത്തു നെഗെബില്‍ പാര്‍ത്തിരുന്ന കാനാന്യനായ ആരാദു രാജാവ് ഇസ്രായേല്‍ ജനം വരുന്നതറിഞ്ഞു.

ഇസ്രായേല്യര്‍ ഹോര്‍ മലയില്‍ നിന്നു പുറപ്പെട്ടു

സല്‍മോനായിലും അവിടെ നിന്നു പൂനോനിയിലും

അവിടെ നിന്ന് ഓബോത്തിലും, ഓബോത്തില്‍ നിന്നു

മൊവാബിന്റെ അതിര്‍ത്തിയിലുള്ള ഇയ്യേ അബാറിമിലും എത്തി, പാളയമടിച്ചു.

അവിടെ നിന്നു പുറപ്പെട്ടു ദീബോന്‍ഗാദിലും

അവിടെ നിന്ന് അല്‍മോന്‍ദിബ്‌ലാത്തായീമിലും

അവിടെ നിന്ന് അബാറിം മലകളില്‍ നെവോബിനു കിഴക്കുവശത്തും എത്തി, പാളയമടിച്ചു.

അവിടെ നിന്നു പുറപ്പെട്ടു ജറീക്കോയുടെ എതിര്‍വശത്തു ജോര്‍ദാനരികെയുള്ള മോവാബു സമതലത്തില്‍ പാളയമടിച്ചു.

ആ പാളയം ബേത്‌യെഷീമോത് മുതല്‍ ആബേല്‍ഷിത്തീം വരെ വ്യാപിച്ചിരുന്നു.

ജറീക്കോയുടെ എതിര്‍വശത്ത്, ജോര്‍ദാന്‍ തീരത്ത് മൊവാബു സമതലത്തില്‍വച്ചു കര്‍ത്താവു മോശയോടരുളിച്ചെയ്തു:

ജോര്‍ദാന്‍ കടന്നു കാനാന്‍ ദേശത്തു പ്രവേശിക്കുമ്പോള്‍,

തദ്‌ദേശവാസികളെ ഓടിച്ചുകളഞ്ഞ് അവരുടെ ശിലാവിഗ്രഹങ്ങളും ലോഹപ്രതിമകളും തകര്‍ക്കുകയും പൂജാഗിരികള്‍ നശിപ്പിക്കുകയും വേണമെന്ന് ഇസ്രായേല്‍ ജനത്തോടു പറയുക.

നിങ്ങള്‍ ദേശം കൈവശമാക്കി വാസമുറപ്പിക്കണം. എന്തെന്നാല്‍, ആ ദേശം ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തന്നിരിക്കുന്നു.

നിങ്ങള്‍ ഗോത്രം ഗോത്രമായി നറുക്കിട്ടു ദേശം അവകാശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയ ഗോത്രത്തിനു ചെറിയ അവകാശവും നല്‍കണം. കുറി എവിടെ വീഴുന്നുവോ അവിടമായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ചാണു നിങ്ങള്‍ ദേശം അവകാശമാക്കേണ്ടത്.

എന്നാല്‍, തദ്‌ദേശവാസികളെ ഓടിച്ചുകളയാതിരുന്നാല്‍, അവശേഷിക്കുന്നവര്‍ കണ്ണില്‍ മുള്ളുപോലെയും പാര്‍ശ്വത്തില്‍ മുള്‍ച്ചെടിപോലെയും നിങ്ങളെ ഉപദ്രവിക്കും.

ഞാന്‍ അവരോടു ചെയ്യണമെന്നു വിചാരിച്ചതു നിങ്ങളോടു ചെയ്യും.