മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

മക്കളേ, പിതാവിന്റെ പ്രബോധനം കേള്‍ക്കുവിന്‍. അതില്‍ ശ്രദ്ധിച്ച് അറിവു നേടുവിന്‍,

ഞാന്‍ നിങ്ങള്‍ക്കു സദുപദേശങ്ങള്‍ നല്‍കുന്നു; എന്റെ പാഠങ്ങള്‍ തള്ളിക്കളയരുത്.

ഞാന്‍ അമ്മയ്ക്ക് ഏക സന്താനമായി ഇളംപ്രായത്തില്‍ പിതാവിനോടൊപ്പംകഴിയവേ,

അവന്‍ എന്നെ ഇപ്രകാരം പഠിപ്പിച്ചു: നിന്റെ ഹൃദയം എന്റെ വാക്കുകള്‍മുറുകെപ്പിടിക്കട്ടെ; എന്റെ കല്‍പനകള്‍ പാലിച്ചാല്‍ നീ ജീവിക്കും.

വിജ്ഞാനവും ഉള്‍ക്കാഴ്ചയും നേടുക;എന്റെ വാക്കുകള്‍ വിസ്മരിക്കരുത്; അവയില്‍നിന്നു വ്യതിചലിക്കയുമരുത്.

ജ്ഞാനം ഉപേക്ഷിക്കരുത്;അവള്‍ നിന്നെ കാത്തുകൊള്ളും. അവളെ സ്‌നേഹിക്കുക;അവള്‍ നിന്നെ സംരക്ഷിക്കും.

ജ്ഞാനം സമ്പാദിക്കുകയാണ്‌സര്‍വപ്രധാനം. എന്തു ത്യജിച്ചും ജ്ഞാനം സമ്പാദിക്കുക.

അവളെ അമൂല്യമായി കരുതുക;അവള്‍ നിനക്ക് ഉയര്‍ച്ച നല്‍കും. അവളെ പുണരുക;അവള്‍ നിന്നെ ആദരിക്കും.

അവള്‍ നിന്റെ ശിരസ്‌സില്‍മനോഹരമായ പൂമാലയണിയിക്കും; നിനക്കു മഹത്വത്തിന്റെ കിരീടം നല്‍കും.

മകനേ, എന്റെ വാക്ക് നിന്റെ ഹൃദയത്തില്‍ പതിയട്ടെ; അപ്പോള്‍ നിനക്കു ദീര്‍ഘായുസ്‌സുണ്ടാകും.

ഞാന്‍ ജ്ഞാനത്തിന്റെ വഴിനിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍നിന്നെ നയിച്ചു.

നടക്കുമ്പോള്‍ നിന്റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.

എന്റെ ഉപദേശം മുറുകെപ്പിടിക്കുക;അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക;അതു നിന്റെ ജീവനാണ്.

ദുഷ്ടരുടെ പാതയില്‍ പ്രവേശിക്കരുത്;ദുര്‍ജനങ്ങളുടെ മാര്‍ഗത്തില്‍ചരിക്കയുമരുത്.

അതില്‍നിന്നൊഴിഞ്ഞു നില്‍ക്കുക;അതില്‍ സഞ്ചരിക്കരുത്; അതില്‍നിന്ന് അകന്നുമാറി കടന്നുപോവുക.

എന്തെന്നാല്‍ തെറ്റുചെയ്യാതെ അവര്‍ക്ക്ഉറക്കം വരില്ല; ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കില്‍ അവര്‍ക്കു നിദ്രനഷ്ടപ്പെടുന്നു.

കാരണം, അവര്‍ ദുഷ്ടതയുടെഅപ്പം ഭക്ഷിക്കുകയും അക്രമത്തിന്റെ വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു.

എന്നാല്‍, നീതിമാന്‍മാരുടെ പാതപൂര്‍വാഹ്‌നത്തിലെ വെയില്‍പോലെ പ്രകാശം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.

ദുഷ്ടരുടെ മാര്‍ഗം സാന്ദ്രതമസ്‌സുപോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവര്‍ക്കറിഞ്ഞുകൂടാ.

മകനേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കുക; എന്റെ മൊഴികള്‍ക്കു ചെവിതരുക.

അവനിന്റെ ദൃഷ്ടിപഥത്തില്‍നിന്നുമാഞ്ഞുപോകാതിരിക്കട്ടെ; അവനിന്റെ ഹൃദയത്തില്‍ സൂക്ഷിക്കുക.

എന്തെന്നാല്‍, അവയെ ഉള്‍ക്കൊള്ളുന്നവന് അവ ജീവനും, അവന്റെ ശരീരത്തിന് ഔഷധവുമാണ്.

നിന്റെ ഹൃദയത്തെ ജാഗരൂകതയോടെകാത്തുസൂക്ഷിക്കുക; ജീവന്റെ ഉറവകള്‍അതില്‍നിന്നാണൊഴുകുന്നത്.

വക്രമായ സംസാരം നിന്നില്‍നിന്നകറ്റിക്കളയുക; കുടിലഭാഷണത്തെ ദൂരെയകറ്റുക.

നിന്റെ ദൃഷ്ടി അവക്രമായിരിക്കട്ടെ;നിന്റെ നോട്ടം മുന്‍പോട്ടു മാത്രമായിരിക്കട്ടെ.

നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക; അപ്പോള്‍ അവ സുരക്ഷിതമായിരിക്കും.

വലത്തോട്ടോ ഇടത്തോട്ടോവ്യതിചലിക്കരുത്; തിന്‍മയില്‍ കാലൂന്നുകയും അരുത്.