ശക്തരേ, നിങ്ങളുടെ വിധിനീതിനിഷ്ഠമാണോ? പരമാര്‍ഥതയോടെയാണോ നിങ്ങള്‍ മനുഷ്യമക്കളെ വിധിക്കുന്നത്?
നിങ്ങള്‍ ഹൃദയത്തില്‍ തിന്‍മ നിരൂപിക്കുന്നു. നിങ്ങള്‍ ഭൂമിയില്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നു.
ഉരുവായപ്പോള്‍ മുതല്‍ ദുഷ്ടര്‍ വഴിപിഴച്ചിരിക്കുന്നു, ജനനംമുതലേ നുണ പറഞ്ഞ് അവര്‍ അപഥത്തില്‍ സഞ്ചരിക്കുന്നു.
അവര്‍ക്കു സര്‍പ്പത്തിന്‍േറ തുപോലെയുള്ള വിഷമുണ്ട്; ചെവിയടഞ്ഞ അണലിയെപ്പോലെ ബധിരരാണ് അവര്‍ .
പാമ്പാട്ടിയുടെയോ മാന്ത്രികന്റെയോ സ്വരം അതു കേള്‍ക്കുന്നില്ല.
ദൈവമേ, അവരുടെ പല്ലു തകര്‍ക്കണമേ! കര്‍ത്താവേ, യുവസിംഹങ്ങളുടെ ദംഷ്ട്രങ്ങള്‍ പിഴുതെറിയണമേ!
ഒഴുകിമറിയുന്ന ജലം പോലെ അവര്‍ അപ്രത്യക്ഷരാകട്ടെ! പുല്ലുപോലെ അവര്‍ ചവിട്ടിമെതിക്കപ്പെടുകയും മാഞ്ഞു പോവുകയും ചെയ്യട്ടെ.
ഇഴഞ്ഞുപോകുമ്പോള്‍ അലിഞ്ഞുതീരുന്ന ഒച്ചുപോലെയാകട്ടെ അവര്‍ ; അവര്‍ സൂര്യപ്രകാശം കാണാന്‍ ഇടവരാത്ത ചാപിള്ളപോലെയാകട്ടെ!
നിങ്ങളുടെ കലത്തിനു ചൂടേല്‍ക്കുന്നതിനു മുന്‍പുതന്നെ ചുള്ളിവിറകുകള്‍ , പച്ചയും എരിയുന്നതും ഒന്നുപോലെ, അവിടുന്നു പറത്തിക്കളയും.
പ്രതികാരം കണ്ടു നീതിമാന്‍ സന്തോഷിക്കും; ദുഷ്ടരുടെ രക്തത്തില്‍ അവന്‍ കാലുകഴുകും.
നിശ്ചയമായും നീതിമാനു പ്രതിഫലമുണ്ട്; തീര്‍ച്ചയായും ഭൂമിയില്‍ ന്യായം വിധിക്കുന്ന ഒരു ദൈവമുണ്ട് എന്നു മനുഷ്യര്‍ പറയും.