മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

അപങ്കിലമായ മാര്‍ഗത്തില്‍ ചരിക്കുന്നവര്‍, കര്‍ത്താവിന്റെ നിയമം അനുസരിക്കുന്നവര്‍, ഭാഗ്യവാന്‍മാര്‍.

അവിടുത്തെ കല്‍പനകള്‍ പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ തേടുന്നവര്‍, ഭാഗ്യവാന്‍മാര്‍.

അവര്‍ തെറ്റു ചെയ്യുന്നില്ല; അവര്‍ അവിടുത്തെ മാര്‍ഗത്തില്‍ ചരിക്കുന്നു.

അങ്ങയുടെ പ്രമാണങ്ങള്‍ ശ്രദ്ധാപൂര്‍വം പാലിക്കണമെന്ന് അങ്ങു കല്‍പിച്ചിരിക്കുന്നു.

അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ ഞാന്‍ സ്ഥിരതയുള്ളവന്‍ ആയിരുന്നെങ്കില്‍!

അപ്പോള്‍ അങ്ങയുടെ കല്‍പനകളില്‍ദൃഷ്ടിയുറപ്പിച്ചിരിക്കുന്ന എനിക്കുലജ്ജിതനാകേണ്ടിവരുകയില്ല.

അങ്ങയുടെ നീതിനിഷ്ഠമായ ശാസനങ്ങള്‍ പഠിക്കുമ്പോള്‍ ഞാന്‍ പരമാര്‍ഥ ഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും.

അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും; എന്നെ പൂര്‍ണമായി പരിത്യജിക്കരുതേ!

യുവാവു തന്റെ മാര്‍ഗം എങ്ങനെനിര്‍മലമായി സൂക്ഷിക്കും? അങ്ങയുടെ വചനമനുസരിച്ചു വ്യാപരിച്ചുകൊണ്ട്.

പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങയുടെ കല്‍പന വിട്ടുനടക്കാന്‍എനിക്ക് ഇടയാകാതിരിക്കട്ടെ!

അങ്ങേക്കെതിരേ പാപം ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ അങ്ങയുടെ വചനം ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

കര്‍ത്താവേ, അങ്ങു വാഴ്ത്തപ്പെടട്ടെ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്നശാസനങ്ങളെ എന്റെ അധരങ്ങള്‍പ്രഘോഷിക്കും.

സമ്പത്‌സമൃദ്ധിയിലെന്നപോലെഅങ്ങയുടെ കല്‍പനകള്‍ പിന്തുടരുന്നതില്‍ ഞാന്‍ ആനന്ദിക്കും.

ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെപ്പറ്റിധ്യാനിക്കുകയും അങ്ങയുടെ മാര്‍ഗത്തില്‍ ദൃഷ്ടി ഉറപ്പിക്കുകയും ചെയ്യും.

അങ്ങയുടെ ചട്ടങ്ങളില്‍ ഞാന്‍ സന്തോഷിക്കും; അങ്ങയുടെ വചനം വിസ്മരിക്കുകയില്ല.

ഞാന്‍ ജീവിച്ചിരിക്കാനും അങ്ങയുടെവചനം അനുസരിക്കാനും ഈ ദാസന്റെ മേല്‍ കൃപ ചൊരിയണമേ!

അങ്ങയുടെ പ്രമാണങ്ങളുടെ വൈശിഷ്ട്യം ദര്‍ശിക്കാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ!

ഭൂമിയില്‍ ഞാനൊരു പരദേശിയാണ്; അങ്ങയുടെ കല്‍പനകളെ എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ!

അങ്ങയുടെ കല്‍പനകള്‍ക്കുവേണ്ടിയുള്ള അഭിനിവേശം നിരന്തരം എന്നെ ദഹിപ്പിക്കുന്നു.

അങ്ങയുടെ പ്രമാണങ്ങള്‍ വിട്ടുനടക്കുന്ന ശപിക്കപ്പെട്ട ധിക്കാരികളെ അവിടുന്നു ശാസിക്കുന്നു.

അവരുടെ നിന്ദനവും പരിഹാസവുംഎന്നില്‍നിന്ന് അകറ്റണമേ! ഞാന്‍ അങ്ങയുടെ കല്‍പനകള്‍ പാലിച്ചുവല്ലോ.

രാജാക്കന്‍മാര്‍ ഒത്തുചേര്‍ന്ന് എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു; എന്നാല്‍, ഈ ദാസന്‍ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കും.

അവിടുത്തെ കല്‍പനകളാണ് എന്റെ ആനന്ദം; അവയാണ് എനിക്ക് ഉപദേശംനല്‍കുന്നത്.

എന്റെ പ്രാണന്‍ പൊടിയോടുപറ്റിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്നെ ഉജ്ജീവിപ്പിക്കണമേ!

എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍,അങ്ങ് എനിക്കുത്തരമരുളി; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

അങ്ങയുടെ പ്രമാണങ്ങള്‍ നിര്‍ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ! ഞാന്‍ അങ്ങയുടെ അദ്ഭുതകൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.

ദുഃഖത്താല്‍ എന്റെ ഹൃദയം ഉരുകുന്നു; അങ്ങയുടെ വാഗ്ദാനമനുസരിച്ച്എന്നെ ശക്തിപ്പെടുത്തണമേ!

തെറ്റായ മാര്‍ഗങ്ങളെ എന്നില്‍നിന്ന്അകറ്റണമേ! കാരുണ്യപൂര്‍വം അങ്ങയുടെ നിയമംഎന്നെ പഠിപ്പിക്കണമേ!

ഞാന്‍ വിശ്വസ്തതയുടെ മാര്‍ഗംതിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ ശാസനങ്ങള്‍ എന്റെ കണ്‍മുന്‍പില്‍ ഉണ്ട്.

കര്‍ത്താവേ, അങ്ങയുടെ കല്‍പനകളോടു ഞാന്‍ ചേര്‍ന്നുനില്‍ക്കുന്നു; ലജ്ജിതനാകാന്‍ എനിക്ക് ഇടവരുത്തരുതേ!

ഒരുക്കമുള്ള ഹൃദയം അങ്ങ് എനിക്കുതരുമ്പോള്‍ ഞാന്‍ അങ്ങയുടെപ്രമാണങ്ങളുടെ പാതയില്‍ഉത്‌സാഹത്തോടെ ചരിക്കും.

കര്‍ത്താവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ! അവസാനംവരെ ഞാന്‍ അതു പാലിക്കും.

ഞാന്‍ അങ്ങയുടെ പ്രമാണം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അത് അനുസരിക്കാനും വേണ്ടി എനിക്ക് അറിവു നല്‍കണമേ!

അവിടുത്തെ കല്‍പനകളുടെവഴിയിലൂടെ എന്നെ നയിക്കണമേ! ഞാന്‍ അതില്‍ സന്തോഷിക്കുന്നു.

ധനലാഭത്തിലേക്കല്ല, അങ്ങയുടെകല്‍പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ!

വ്യര്‍ഥതകളില്‍നിന്ന് എന്റെ ദൃഷ്ടി തിരിക്കണമേ! അങ്ങയുടെ മാര്‍ഗത്തില്‍ ചരിക്കാന്‍എന്നെ ഉജ്ജീവിപ്പിക്കണമേ!

അങ്ങയുടെ ഭക്തര്‍ക്കു നല്‍കിയ വാഗ്ദാനം ഈ ദാസനു നിറവേറ്റിത്തരണമേ!

ഞാന്‍ ഭയപ്പെടുന്ന അവമതി എന്നില്‍നിന്ന് അകറ്റണമേ! അങ്ങയുടെ നിയമങ്ങള്‍ വിശിഷ്ടമാണല്ലോ.

ഇതാ, അങ്ങയുടെ പ്രമാണങ്ങളെഞാന്‍ അഭിലഷിക്കുന്നു; അങ്ങയുടെ നീതിയാല്‍ എന്നില്‍പുതുജീവന്‍ പകരണമേ!

കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഎന്റെ മേല്‍ ചൊരിയണമേ! അങ്ങ് വാഗ്ദാനം ചെയ്ത രക്ഷഎനിക്കു നല്‍കണമേ!

എന്നെ അവഹേളിക്കുന്നവരോടു മറുപടി പറയാന്‍ അപ്പോള്‍ എനിക്കു കഴിയും. ഞാന്‍ അങ്ങയുടെ വചനത്തിലാണല്ലോആശ്രയിക്കുന്നത്.

സത്യത്തിന്റെ വചനം എന്റെ അധരങ്ങളില്‍ നിന്നു നിശ്‌ശേഷം എടുത്തുകളയരുതേ! അങ്ങയുടെ കല്‍പനകളിലാണല്ലോഞാന്‍ പ്രത്യാശ അര്‍പ്പിക്കുന്നത്.

ഞാന്‍ അങ്ങയുടെ കല്‍പനകളെനിരന്തരം എന്നേക്കും പാലിക്കും.

അങ്ങയുടെ കല്‍പനകള്‍ തേടുന്നതുകൊണ്ടു ഞാന്‍ സ്വതന്ത്രമായി വ്യാപരിക്കും.

രാജാക്കന്‍മാരുടെ മുന്‍പിലും ഞാന്‍ അങ്ങയുടെ കല്‍പനകളെപ്പറ്റി സംസാരിക്കും; ഞാന്‍ ലജ്ജിതനാവുകയില്ല.

അങ്ങയുടെ പ്രമാണങ്ങളില്‍ ഞാന്‍ ആനന്ദം കണ്ടെണ്ടത്തുന്നു; ഞാന്‍ അവയെ അത്യധികം സ്‌നേഹിക്കുന്നു.

ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ ആദരിക്കുന്നു; ഞാന്‍ അവയെ സ്‌നേഹിക്കുന്നു; ഞാന്‍ അങ്ങയുടെ ചട്ടങ്ങളെപ്പറ്റി ധ്യാനിക്കുന്നു.

ഈ ദാസനു നല്‍കിയ വാഗ്ദാനം ഓര്‍ക്കണമേ! അതുവഴിയാണല്ലോ അങ്ങ് എനിക്കുപ്രത്യാശ നല്‍കിയത്.

അങ്ങയുടെ വാഗ്ദാനം എനിക്കുജീവന്‍ നല്‍കുന്നു എന്നതാണ്ദുരിതങ്ങളില്‍ എന്റെ ആശ്വാസം.

അധര്‍മികള്‍ എന്നെ കഠിനമായിപരിഹസിക്കുന്നു; എന്നാലും ഞാന്‍ അങ്ങയുടെ നിയമത്തില്‍നിന്നു വ്യതിചലിക്കുകയില്ല.

കര്‍ത്താവേ, അങ്ങു പണ്ടേ നല്‍കിയനിയമങ്ങളെപ്പറ്റി ചിന്തിക്കുമ്പോള്‍എനിക്ക് ആശ്വാസം ലഭിക്കുന്നു.

അങ്ങയുടെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്ന ദുഷ്ടര്‍മൂലം രോഷം എന്നില്‍ ജ്വലിക്കുന്നു.

തീര്‍ഥാടകനായ ഞാന്‍ പാര്‍ക്കുന്നിടത്ത് അങ്ങയുടെ പ്രമാണങ്ങളായിരുന്നു എന്റെ ഗാനം.

കര്‍ത്താവേ, രാത്രിയില്‍ ഞാന്‍ അങ്ങയുടെ നാമം അനുസ്മരിക്കുന്നു; ഞാന്‍ അങ്ങയുടെ പ്രമാണംപാലിക്കുകയും ചെയ്യുന്നു.

അങ്ങയുടെ കല്‍പനകള്‍ അനുസരിച്ചുഎന്നതാണ് എനിക്കു ലഭിച്ച അനുഗ്രഹം.

കര്‍ത്താവാണ് എന്റെ ഓഹരി; അവിടുത്തെ കല്‍പനകള്‍ പാലിക്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയുടെ കാരുണ്യത്തിനായിയാചിക്കുന്നു; അങ്ങയുടെ വാഗ്ദാനത്തിനൊത്തവിധംഎന്നോടു കൃപതോന്നണമേ!

അങ്ങയുടെ മാര്‍ഗങ്ങളെപ്പറ്റി ചിന്തിച്ചുഞാന്‍ എന്‍െ പാദങ്ങളെ അങ്ങയുടെകല്‍പനകളിലേക്കു തിരിക്കുന്നു.

അങ്ങയുടെ പ്രമാണങ്ങള്‍ പാലിക്കാന്‍ഞാന്‍ ഉത്‌സാഹിക്കുന്നു; ഒട്ടും അമാന്തം കാണിക്കുന്നില്ല.

ദുഷ്ടരുടെ കെണികളില്‍കുടുങ്ങിയെങ്കിലും ഞാന്‍ അങ്ങയുടെ നിയമം മറന്നില്ല.

അങ്ങയുടെ നീതിയുറ്റ കല്‍പനകള്‍മൂലം അങ്ങയെ സ്തുതിക്കാന്‍ അര്‍ധരാത്രിയില്‍ ഞാന്‍ എഴുന്നേല്‍ക്കുന്നു.

അങ്ങയെ ഭയപ്പെടുകയും അങ്ങയുടെപ്രമാണങ്ങള്‍ പാലിക്കുകയുംചെയ്യുന്നവര്‍ക്കു ഞാന്‍ കൂട്ടാളിയാണ്.

കര്‍ത്താവേ, ഭൂമി അങ്ങയുടെകാരുണ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

കര്‍ത്താവേ, അങ്ങയുടെ വചനമനുസരിച്ച് ഈ ദാസന് അങ്ങു നന്‍മചെയ്തിരിക്കുന്നു.

അങ്ങയുടെ കല്‍പനകളില്‍ ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട് അറിവുംവിവേകവും എനിക്ക് ഉപദേശിച്ചുതരണമേ!

കഷ്ടതയില്‍പ്പെടുന്നതിനുമുന്‍പുഞാന്‍ വഴിതെറ്റിപ്പോയി; എന്നാല്‍, ഇപ്പോള്‍ ഞാന്‍ അങ്ങയുടെവചനം പാലിക്കുന്നു.

അവിടുന്ന് നല്ലവനും നന്‍മചെയ്യുന്നവനുമാണ്; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

അധര്‍മികള്‍ എന്നെക്കുറിച്ച് വ്യാജംപറഞ്ഞുപരത്തി; എന്നാല്‍, ഞാന്‍ പൂര്‍ണഹൃദയത്തോടെഅങ്ങയുടെ പ്രമാണങ്ങള്‍ അനുസരിക്കുന്നു.

അവരുടെ ഹൃദയം മരവിച്ചുപോയി; എന്നാല്‍, ഞാന്‍ അങ്ങയുടെനിയമത്തില്‍ ആനന്ദിക്കുന്നു.

ദുരിതങ്ങള്‍ എനിക്കുപകാരമായി; തന്‍മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.

ആയിരക്കണക്കിനു പൊന്‍വെള്ളിനാണയങ്ങളെക്കാള്‍ അങ്ങയുടെ വദനത്തില്‍ നിന്നു പുറപ്പെടുന്ന നിയമമാണ് എനിക്ക് അഭികാമ്യം.

അവിടുത്തെ കരം എനിക്കു രൂപം നല്‍കി; അങ്ങയുടെ കല്‍പനകള്‍ പഠിക്കാന്‍എനിക്ക് അറിവു നല്‍കണമേ!

അങ്ങയുടെ ഭക്തര്‍ എന്നെ കണ്ടുസന്തോഷിക്കും; എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ വചനത്തില്‍ പ്രത്യാശയര്‍പ്പിച്ചു.

കര്‍ത്താവേ, അങ്ങയുടെ വിധികള്‍ന്യായയുക്തമാണെന്നും വിശ്വസ്തതമൂലമാണ് അവിടുന്ന് എന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.

ഈ ദാസന് അങ്ങു നല്‍കിയവാഗ്ദാനമനുസരിച്ച് അങ്ങയുടെകാരുണ്യം എന്നെ ആശ്വസിപ്പിക്കട്ടെ!

ഞാന്‍ ജീവിക്കുന്നതിനുവേണ്ടി അങ്ങയുടെ കാരുണ്യം എന്റെ മേല്‍ ചൊരിയണമേ! അങ്ങയുടെ നിയമത്തിലാണ് എന്റെ ആനന്ദം.

അധര്‍മികള്‍ ലജ്ജിതരായിത്തീരട്ടെ! വഞ്ചനകൊണ്ട് അവരെന്നെതകിടംമറിച്ചു; എന്നാല്‍, ഞാന്‍ അങ്ങയുടെ നിയമങ്ങളെപ്പറ്റി ധ്യാനിക്കും.

അങ്ങയുടെ ഭക്തര്‍ എന്നിലേക്കു തിരിയട്ടെ! അങ്ങനെ, അവര്‍ അങ്ങയുടെ കല്‍പനകള്‍ അറിയട്ടെ!

ഞാന്‍ ലജ്ജിതനാകാതിരിക്കേണ്ടതിന്എന്റെ ഹൃദയം അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കുറ്റമറ്റതായിരിക്കട്ടെ!

അങ്ങയുടെ രക്ഷയ്ക്കുവേണ്ടി കാത്തിരുന്നു ഞാന്‍ തളര്‍ന്നു; ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശ വയ്ക്കുന്നു.

അങ്ങയുടെ വാഗ്ദാനം നോക്കിയിരുന്ന്എന്റെ കണ്ണു കുഴഞ്ഞു; എപ്പോള്‍ അങ്ങ് എന്നെ ആശ്വസിപ്പിക്കുംഎന്നു ഞാന്‍ വിലപിക്കുന്നു.

പുകഞ്ഞതോല്‍ക്കുടംപോലെ ആയി ഞാന്‍; എന്നിട്ടും ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ മറന്നില്ല.

ഈ ദാസന്‍ എത്രനാള്‍ സഹിക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ്അങ്ങു വിധിക്കുന്നത്?

അങ്ങയുടെ നിയമം അനുസരിക്കാത്ത അധര്‍മികള്‍ എന്നെ വീഴ്ത്താന്‍ കുഴികുഴിച്ചു.

അങ്ങയുടെ കല്‍പനകളെല്ലാംസുനിശ്ചിതമാണ്; അവര്‍ എന്നെ വ്യാജംകൊണ്ടു ഞെരുക്കുന്നു; എന്നെ സഹായിക്കണമേ!

അവര്‍ എന്നെ ഭൂമിയില്‍നിന്നുതുടച്ചുമാറ്റാറായി, എന്നാലും, ഞാന്‍ അങ്ങയുടെ നിയമങ്ങളെ ഉപേക്ഷിച്ചില്ല.

കരുണതോന്നി എന്റെ ജീവന്‍ രക്ഷിക്കണമേ! അങ്ങയുടെ നാവില്‍നിന്നു പുറപ്പെടുന്നകല്‍പനകള്‍ ഞാന്‍ അനുസരിക്കട്ടെ.

കര്‍ത്താവേ, അങ്ങയുടെ വചനംസ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥാപിതമാണ്.

അങ്ങയുടെ വിശ്വസ്തത തലമുറകളോളം നിലനില്‍ക്കുന്നു; അവിടുന്നു ഭൂമിയെ സ്ഥാപിച്ചു; അതു നിലനില്‍ക്കുന്നു.

അവിടുന്നു നിശ്ചയിച്ചപ്രകാരം ഇന്നുംഎല്ലാം നിലനില്‍ക്കുന്നു; എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു.

അങ്ങയുടെ പ്രമാണം എന്റെ ആനന്ദമായിരുന്നില്ലെങ്കില്‍, എന്റെ ദുരിതത്തില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നു.

ഞാന്‍ അങ്ങയുടെ കല്‍പനകളെഒരിക്കലും മറക്കുകയില്ല; അവ വഴിയാണ് അവിടുന്ന് എനിക്കു ജീവന്‍ തന്നത്.

ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! എന്തെന്നാല്‍, ഞാന്‍ അങ്ങയുടെനിയമങ്ങളെ അന്വേഷിച്ചു.

ദുഷ്ടര്‍ എന്നെ നശിപ്പിക്കാന്‍പതിയിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെകല്‍പനകളെപ്പറ്റി ചിന്തിക്കുന്നു.

എല്ലാ പൂര്‍ണതയ്ക്കും ഒരതിര്‍ത്തിഞാന്‍ കണ്ടിട്ടുണ്ട്; എന്നാല്‍, അങ്ങയുടെ കല്‍പനകള്‍ നിസ്‌സീമമാണ്.

അങ്ങയുടെ നിയമത്തെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു! അതിനെപ്പറ്റിയാണു ദിവസംമുഴുവനുംഞാന്‍ ധ്യാനിക്കുന്നത്.

അങ്ങയുടെ കല്‍പനകള്‍ എന്നെഎന്റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു, എന്തെന്നാല്‍, അവ എപ്പോഴും എന്നോടൊത്തുണ്ട്.

എന്റെ എല്ലാ ഗുരുക്കന്‍മാരെയുംകാള്‍എനിക്ക് അറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ കല്‍പനകളെപ്പറ്റി ഞാന്‍ ധ്യാനിക്കുന്നു.

വൃദ്ധരെക്കാള്‍ എനിക്ക് അറിവുണ്ട്, എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ഞാന്‍ പാലിക്കുന്നു.

അങ്ങയുടെ വചനം പാലിക്കാന്‍വേണ്ടി ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലുംനിന്ന്എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു.

അവിടുന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട് ഞാന്‍ അങ്ങയുടെ കല്‍പനകളില്‍നിന്നുവ്യതിചലിച്ചില്ല.

അങ്ങയുടെ വാക്കുകള്‍ എനിക്ക്എത്ര മധുരമാണ്! അവ എന്റെ നാവിനു തേനിനെക്കാള്‍ മധുരമാണ്.

അങ്ങയുടെ പ്രമാണങ്ങളാല്‍ ഞാന്‍ അറിവു നേടി; അതിനാല്‍ വ്യാജ മാര്‍ഗങ്ങള്‍ ഞാന്‍ വെറുക്കുന്നു.

അങ്ങയുടെ വചനം എന്റെ പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമാണ്.

അങ്ങയുടെ നീതിയുക്തമായ കല്‍പനകള്‍ പാലിക്കുമെന്നു ഞാന്‍ ശപഥപൂര്‍വം നിശ്ചയിച്ചു.

ഞാന്‍ അത്യന്തം പീഡിതനാണ്; കര്‍ത്താവേ, അങ്ങയുടെ വാഗ്ദാനം അനുസരിച്ച് എനിക്കു ജീവന്‍ നല്‍കണമേ!

കര്‍ത്താവേ, ഞാന്‍ അര്‍പ്പിക്കുന്നസ്‌തോത്രങ്ങള്‍ കൈക്കൊള്ളണമേ! അങ്ങയുടെ കല്‍പനകള്‍ എന്നെപഠിപ്പിക്കണമേ!

എന്റെ ജീവന്‍ എപ്പോഴും അപകടത്തിലാണ്; എന്നാലും ഞാന്‍ അങ്ങയുടെ നിയമം മറക്കുന്നില്ല.

ദുഷ്ടര്‍ എനിക്കു കെണിവച്ചിരിക്കുന്നു; എന്നാല്‍, ഞാന്‍ അങ്ങയുടെപ്രമാണങ്ങളില്‍നിന്നു വ്യതിചലിക്കുന്നില്ല.

അങ്ങയുടെ കല്‍പനകളാണ്എന്നേക്കും എന്റെ ഓഹരി; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാണ്.

അവിടുത്തെ ചട്ടങ്ങള്‍ അന്ത്യംവരെഇടവിടാതെ പാലിക്കാന്‍ ഞാന്‍ എന്റെ ഹൃദയത്തെ ഉത്‌സുകമാക്കിയിരിക്കുന്നു.

കപടഹൃദയരെ ഞാന്‍ വെറുക്കുന്നു; ഞാന്‍ അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നു.

അവിടുന്ന് എന്റെ അഭയകേന്ദ്രവുംപരിചയുമാണ്; ഞാന്‍ അങ്ങയുടെവചനത്തില്‍ പ്രത്യാശയര്‍പ്പിക്കുന്നു.

ദുഷ്‌കര്‍മികളേ, എന്നെ വിട്ടുപോകുവിന്‍! ഞാന്‍ എന്റെ ദൈവത്തിന്റെ കല്‍പനകള്‍ പാലിക്കട്ടെ!

ഞാന്‍ ജീവിക്കേണ്ടതിന് അങ്ങയുടെവാഗ്ദാനമനുസരിച്ച് എന്നെതാങ്ങിനിര്‍ത്തണമേ! എന്റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ!

ഞാന്‍ സുരക്ഷിതനായിരിക്കാനുംഎപ്പോഴും അങ്ങയുടെ ചട്ടങ്ങള്‍ആദരിക്കാനുംവേണ്ടി എന്നെതാങ്ങിനിര്‍ത്തണമേ!

അങ്ങയുടെ നിയമങ്ങളില്‍നിന്നുവ്യതിചലിക്കുന്നവരെഅവിടുന്നു നിരാകരിക്കുന്നു; അവരുടെ കൗശലം വ്യര്‍ഥമാണ്.

ഭൂമിയിലെ ദുഷ്ടരെ വിലകെട്ടവരായിഅവിടുന്നു പുറംതള്ളുന്നു; അതുകൊണ്ട് അവിടുത്തെ കല്‍പനകളെ ഞാന്‍ സ്‌നേഹിക്കുന്നു.

അങ്ങയോടുള്ള ഭയത്താല്‍ എന്റെ ശരീരം വിറയ്ക്കുന്നു; അങ്ങയുടെ വിധികളെ ഞാന്‍ ഭയപ്പെടുന്നു.

നീതിയുംന്യായവുമായതു മാത്രമേഞാന്‍ ചെയ്തിട്ടുള്ളു; പീഡകര്‍ക്ക് എന്നെ വിട്ടുകൊടുക്കരുതേ!

ഈ ദാസന് അങ്ങു നന്‍മ ഉറപ്പുവരുത്തണമേ! അധര്‍മികള്‍ എന്നെപീഡിപ്പിക്കാന്‍ ഇടയാക്കരുതേ!

അങ്ങയുടെ രക്ഷയെയും അങ്ങയുടെനീതിയുക്തമായ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണത്തെയും നോക്കിയിരുന്ന് എന്റെ കണ്ണു തളരുന്നു.

അങ്ങയുടെ കാരുണ്യത്തിനൊത്തവിധം ഈ ദാസനോടു പ്രവര്‍ത്തിക്കണമേ! അങ്ങയുടെ ചട്ടങ്ങള്‍ എന്നെപഠിപ്പിക്കണമേ!

ഞാന്‍ അങ്ങയുടെ ദാസനാണ്; എനിക്ക് അറിവു നല്‍കണമേ! ഞാന്‍ അങ്ങനെഅങ്ങയുടെ കല്‍പന ഗ്രഹിക്കട്ടെ!

കര്‍ത്താവേ, പ്രവര്‍ത്തിക്കാനുള്ള സമയമായി; അവിടുത്തെനിയമം ലംഘിക്കപ്പെട്ടിരിക്കുന്നു.

ഞാന്‍ അങ്ങയുടെ കല്‍പനകളെ സ്വര്‍ണത്തെയും തങ്കത്തെയുംകാള്‍ അധികം സ്‌നേഹിക്കുന്നു.

ആകയാല്‍, അങ്ങയുടെ പ്രമാണങ്ങളാണ് എന്റെ പാദങ്ങളെ നയിക്കുന്നത്; കപടമാര്‍ഗങ്ങളെ ഞാന്‍ വെറുക്കുന്നു.

അങ്ങയുടെ കല്‍പനകള്‍ വിസ്മയാവഹമാണ്; ഞാന്‍ അവ പാലിക്കുന്നു.

അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു; എളിയവര്‍ക്ക് അത് അറിവു പകരുന്നു.

അങ്ങയുടെ പ്രമാണങ്ങളോടുള്ളഅഭിവാഞ്ഛ നിമിത്തം ഞാന്‍ വായ് തുറന്നു കിതയ്ക്കുന്നു.

അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരോട് അങ്ങ് ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടുകരുണ കാണിക്കണമേ!

അങ്ങയുടെ വാഗ്ദാനമനുസരിച്ച് എന്റെ പാദങ്ങള്‍ പതറാതെ കാക്കണമേ! അകൃത്യങ്ങള്‍ എന്നെ കീഴടക്കാന്‍അനുവദിക്കരുതേ!

മര്‍ദകരില്‍നിന്ന് എന്നെ മോചിപ്പിക്കണമേ! ഞാന്‍ അങ്ങയുടെ പ്രമാണങ്ങള്‍ പാലിക്കട്ടെ!

ഈ ദാസന്റെ മേല്‍ അങ്ങയുടെ മുഖപ്രകാശം പതിയട്ടെ, അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ!

മനുഷ്യര്‍ അങ്ങയുടെ നിയമംപാലിക്കാത്തതുകൊണ്ട് എന്റെ കണ്ണില്‍നിന്ന് അശ്രു ധാരധാരയായിഒഴുകുന്നു.

കര്‍ത്താവേ, അവിടുന്നു നീതിമാനാണ്; അവിടുത്തെ വിധികള്‍ നീതിയുക്തമാണ്;

അങ്ങു നീതിയിലും വിശ്വസ്തതയിലുംഅങ്ങയുടെ കല്‍പനകള്‍പ്രഖ്യാപിച്ചിരിക്കുന്നു.

എന്റെ ശത്രുക്കള്‍ അങ്ങയുടെ വചനങ്ങളെ മറക്കുന്നതുമൂലം ഞാന്‍ തീക്ഷ്ണതയാല്‍ എരിയുന്നു.

അങ്ങയുടെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞുകഴിഞ്ഞതാണ്; ഈ ദാസന്‍ അതിനെ സ്‌നേഹിക്കുന്നു.

ഞാന്‍ നിസ്‌സാരനും നിന്ദിതനുമാണ്; എന്നാല്‍, ഞാന്‍ അങ്ങയുടെ പ്രമാണങ്ങള്‍ വിസ്മരിക്കുന്നില്ല.

അങ്ങയുടെ നീതി ശാശ്വതമാണ്; അങ്ങയുടെ നിയമം സത്യമാണ്.

കഷ്ടതയും തീവ്രവേദനയും എന്നെഗ്രസിച്ചു; എന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ എനിക്ക് ആനന്ദം പകര്‍ന്നു.

അങ്ങയുടെ കല്‍പനകള്‍ എന്നേക്കും നീതിയുക്തമാണ്; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് അറിവു നല്‍കണമേ!

പൂര്‍ണഹൃദയത്തോടെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; കര്‍ത്താവേ,എനിക്കുത്തരമരുളണമേ! ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കും.

ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ കല്‍പനകള്‍ അനുസരിക്കട്ടെ!

അതിരാവിലെ ഞാന്‍ ഉണര്‍ന്ന്,സഹായത്തിനുവേണ്ടി നിലവിളിക്കുന്നു; ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍പ്രത്യാശയര്‍പ്പിക്കുന്നു.

അങ്ങയുടെ വചനത്തെപ്പറ്റി ധ്യാനിക്കാന്‍ വേണ്ടി രാത്രിയുടെയാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു.

കാരുണ്യപൂര്‍വം എന്റെ സ്വരം കേള്‍ക്കണമേ! കര്‍ത്താവേ, അങ്ങയുടെ നീതിയാല്‍എന്റെ ജീവനെ കാത്തുകൊള്ളണമേ!

ക്രൂരമര്‍ദകര്‍ എന്നെ സമീപിക്കുന്നു, അവര്‍ അങ്ങയുടെ നിയമത്തില്‍നിന്നുവളരെ അകലെയാണ്.

എന്നാല്‍, കര്‍ത്താവേ, അവിടുന്നുസമീപസ്ഥനാണ്; അവിടുത്തെകല്‍പനകള്‍ സത്യമാണ്.

അങ്ങയുടെ കല്‍പനകള്‍ ശാശ്വതമാണെന്നു പണ്ടേ ഞാന്‍ അറിഞ്ഞിരിക്കുന്നു.

എന്റെ സഹനങ്ങള്‍ കണ്ട് എന്നെമോചിപ്പിക്കണമേ! എന്തെന്നാല്‍, ഞാന്‍ അങ്ങയുടെ നിയമം മറക്കുന്നില്ല.

എനിക്കുവേണ്ടി വാദിച്ച് എന്നെവിടുവിക്കണമേ! അങ്ങയുടെ വാഗ്ദാനമനുസരിച്ച് എനിക്കു ജീവന്‍ നല്‍കണമേ!

രക്ഷ ദുഷ്ടരില്‍നിന്ന് അകന്നിരിക്കുന്നു; എന്തെന്നാല്‍, അവര്‍ അങ്ങയുടെ ചട്ടങ്ങള്‍ അന്വേഷിക്കുന്നില്ല.

കര്‍ത്താവേ, അങ്ങയുടെ കാരുണ്യം വലുതാണ്, അങ്ങയുടെ നീതിക്കൊത്ത് എനിക്കുജീവന്‍ നല്‍കണമേ!

എന്നെ ഉപദ്രവിക്കുന്നവരും എന്റെ ശത്രുക്കളും വളരെയാണ്; എങ്കിലും, ഞാന്‍ അങ്ങയുടെ കല്‍പനകള്‍ വിട്ടുമാറുന്നില്ല.

അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്; അവര്‍ അങ്ങയുടെ പ്രമാണങ്ങള്‍അനുസരിക്കുന്നില്ല.

ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ എത്ര സ്‌നേഹിക്കുന്നെന്നു കണ്ടാലും! അങ്ങയുടെ കാരുണ്യത്തിനൊത്തവിധംഎന്റെ ജീവനെ കാക്കണമേ!

അങ്ങയുടെ വചനത്തിന്റെ സാരാംശം സത്യം തന്നെയാണ്; അങ്ങയുടെ നിയമങ്ങള്‍ നീതിയുക്തമാണ്; അവ എന്നേക്കും നിലനില്‍ക്കുന്നു.

രാജാക്കന്‍മാര്‍ അകാരണമായി എന്നെപീഡിപ്പിക്കുന്നു; എങ്കിലും, എന്റെ ഹൃദയം അങ്ങയുടെ വചനത്തിന്റെ മുന്‍പില്‍ ഭയഭക്തികളോടെ നില്‍ക്കുന്നു.

വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ ഞാന്‍ അങ്ങയുടെ വചനത്തില്‍ആനന്ദിക്കുന്നു.

അസത്യത്തെ ഞാന്‍ വെറുക്കുന്നു, അതിനോട് എനിക്ക് അറപ്പാണ്; എന്നാല്‍, അങ്ങയുടെ നിയമത്തെ ഞാന്‍ സ്‌നേഹിക്കുന്നു.

അങ്ങയുടെ നീതിയുക്തമായ കല്‍പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.

അങ്ങയുടെ നിയമത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ശാന്തിലഭിക്കും; അവര്‍ക്ക് ഒരു പ്രതിബന്ധവും ഉണ്ടാവുകയില്ല.

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്ഷയില്‍ പ്രത്യാശവയ്ക്കുന്നു; അങ്ങയുടെ പ്രമാണങ്ങള്‍ അനുസരിച്ചു ഞാന്‍ പ്രവര്‍ത്തിക്കുന്നു.

ഞാന്‍ അങ്ങയുടെ കല്‍പനകള്‍പാലിക്കുന്നു; ഞാന്‍ അവയെ അത്യധികം സ്‌നേഹിക്കുന്നു.

അങ്ങയുടെ പ്രമാണങ്ങളും കല്‍പനകളും ഞാന്‍ പാലിക്കുന്നു; എന്റെ വഴികള്‍ അങ്ങയുടെ കണ്‍മുന്‍പിലുണ്ടല്ലോ.

കര്‍ത്താവേ, എന്റെ നിലവിളി അങ്ങയുടെ സന്നിധിയില്‍ എത്തുമാറാകട്ടെ! അങ്ങയുടെ വാഗ്ദാനമനുസരിച്ച് എനിക്ക് അറിവു നല്‍കണമേ!

എന്റെ യാചന അങ്ങയുടെ സന്നിധിയില്‍ എത്തുമാറാകട്ടെ! അങ്ങയുടെ വാഗ്ദാനമനുസരിച്ച്എന്നെ രക്ഷിക്കണമേ!

അവിടുത്തെനിയമങ്ങള്‍ എന്നെപഠിപ്പിച്ചതുകൊണ്ട്, എന്റെ അധരങ്ങള്‍ അങ്ങയെ പുകഴ്ത്തട്ടെ!

എന്റെ നാവ് അങ്ങയുടെ വചനംപ്രകീര്‍ത്തിക്കും; എന്തെന്നാല്‍, അങ്ങയുടെ പ്രമാണങ്ങള്‍ നീതിയുക്തമാണ്.

ഞാന്‍ അങ്ങയുടെ കല്‍പനകള്‍ പാലിക്കാന്‍ ഉറച്ചിരിക്കുന്നതിനാല്‍ അങ്ങയുടെ കരം എനിക്കു താങ്ങായിരിക്കട്ടെ!

കര്‍ത്താവേ, ഞാന്‍ അങ്ങയുടെ രക്ഷകാംക്ഷിക്കുന്നു; അങ്ങയുടെ നിയമമാണ് എന്റെ ആനന്ദം.

അങ്ങയെ സ്തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ! അങ്ങയുടെ നിയമങ്ങള്‍എനിക്കു തുണയായിരിക്കട്ടെ! കൂട്ടം വിട്ട ആടിനെപ്പോലെ ഞാന്‍ അലയുന്നു. അങ്ങയുടെ ദാസനെ തേടി വരണമേ!

എന്തെന്നാല്‍, അങ്ങയുടെ കല്‍പനകള്‍ ഞാന്‍ വിസ്മരിക്കുന്നില്ല.