മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാനങ്ങയെ തേടുന്നു. എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു. ഉണങ്ങി വരണ്ട ഭൂമിയെന്നപോലെ എന്റെ ശരീരം അങ്ങയെ കാണാതെ തളരുന്നു.

അങ്ങയുടെ ശക്തിയും മഹത്വവും ദര്‍ശിക്കാന്‍ ഞാന്‍ വിശുദ്ധ മന്ദിരത്തില്‍ വന്നു.

അങ്ങയുടെ കാരുണ്യം ജീവനെക്കാള്‍ കാമ്യമാണ്; എന്റെ അധരങ്ങള്‍ അങ്ങയെ സ്തുതിക്കും.

എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അങ്ങയെ പുകഴ്ത്തും. ഞാന്‍ കൈകളുയര്‍ത്തി അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കും.

കിടക്കയില്‍ ഞാന്‍ അങ്ങയെ ഓര്‍ക്കുകയും

രാത്രി യാമങ്ങളില്‍ അങ്ങയെക്കുറിച്ചു ധ്യാനിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മജ്ജയും മേദസും കൊണ്ടെന്നപോലെ സംതൃപ്തിയടയുന്നു. എന്റെ അധരങ്ങള്‍ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.

അവിടുന്ന് എന്റെ സഹായമാണ്; അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ ആനന്ദിക്കും.

എന്റെ ആത്മാവ് അങ്ങയോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു; അങ്ങയുടെ വലത്തുകൈ എന്നെ താങ്ങി നിര്‍ത്തുന്നു.

എന്റെ ജീവന്‍ നശിപ്പിക്കാന്‍ നോക്കുന്നവര്‍ ഭൂമിയുടെ അഗാധഗര്‍ത്തങ്ങളില്‍ പതിക്കും.

അവര്‍ വാളിന് ഇരയാകും; അവര്‍ കുറുനരികള്‍ക്കു ഭക്ഷണമാകും.

എന്നാല്‍ ‍, രാജാവു ദൈവത്തില്‍ സന്തോഷിക്കും; അവിടുത്തെ നാമത്തില്‍ സത്യം ചെയ്യുന്നവര്‍ അഭിമാനംകൊള്ളും , നുണയരുടെ വായ് അടഞ്ഞുപോകും.