മലയാളം കത്തോലിക്കാ ബൈബിൾMalayalam Catholic Bible · P.O.C.

ദൈവമേ, എന്റെ ആവലാതി കേള്‍ക്കണമേ! ശത്രുഭയത്തില്‍ നിന്ന് എന്റെ ജീവനെ രക്ഷിക്കണമേ!

ദുഷ്ടരുടെ ഗൂഢാലോചനകളില്‍ നിന്നും ദുഷ്‌കര്‍മികളുടെ കുടിലതന്ത്രങ്ങളില്‍ നിന്നും എന്നെ മറയ്ക്കണമേ!

അവര്‍ തങ്ങളുടെ നാവുകള്‍ വാളുപോലെ മൂര്‍ച്ചയുള്ളതാക്കുന്നു; അവര്‍ പരുഷവാക്കുകള്‍ അസ്ത്രംപോലെ തൊടുക്കുന്നു.

അവര്‍ നിര്‍ദോഷരെഒളിഞ്ഞിരുന്ന് എയ്യുന്നു; പെട്ടെന്നു കൂസലെന്നിയേ എയ്യുന്നു.

അവര്‍ തങ്ങളുടെ ദുഷ്ടലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു; എവിടെ കെണിവയ്ക്കണമെന്ന് അവര്‍ ആലോചിക്കുന്നു; അവര്‍ വിചാരിക്കുന്നു: ആരു നമ്മെ കാണും?

നമ്മുടെ കുറ്റകൃത്യങ്ങള്‍ ആരു കണ്ടുപിടിക്കും? കൗശലപൂര്‍വമാണു നാം കെണിയൊരുക്കിയത്; മനുഷ്യന്റെ അന്തരംഗവും ഹൃദയവും എത്ര അഗാധം!

എന്നാല്‍ ‍, ദൈവം അവരുടെമേല്‍ അസ്ത്രമയയ്ക്കും; നിനച്ചിരിക്കാതെ അവര്‍ മുറിവേല്‍ക്കും.

അവരുടെ നാവു നിമിത്തം അവിടുന്ന് അവര്‍ക്കു വിനാശം വരുത്തും; കാണുന്നവരെല്ലാം അവരെ പരിഹസിച്ചു തല കുലുക്കും.

അപ്പോള്‍ സകലരും ഭയപ്പെടും; അവര്‍ ദൈവത്തിന്റെ പ്രവൃത്തിയെ പ്രഘോഷിക്കും; അവിടുത്തെ ചെയ്തികളെക്കുറിച്ചു ധ്യാനിക്കും.

നീതിമാന്‍ കര്‍ത്താവില്‍ സന്തോഷിക്കട്ടെ! അവന്‍ കര്‍ത്താവില്‍ അഭയംതേടട്ടെ! പരമാര്‍ഥഹൃദയര്‍ അഭിമാനം കൊള്ളട്ടെ!